ADVERTISEMENT

പനജി ∙ നിലവിലെ സ്പീക്കർ പ്രമോദ് സാവന്ത് (46) പുലർച്ചെ 1.50നു പുതിയ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മനോഹർ പരീക്കറുടെ വിയോഗത്തെത്തുടർന്ന് സഖ്യകക്ഷികളുടെ വിലപേശൽ കടുത്ത അനിശ്ചിതത്വം സൃഷ്ടിച്ചെങ്കിലും ഒടുവിൽ സാവന്തിനെ മുഖ്യമന്ത്രിയായി ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. രാത്രി 11നു സത്യപ്രതിജ്ഞ എന്നാണു പ്രഖ്യാപിച്ചതെങ്കിലും റദ്ദാക്കിയതായി രാത്രി വൈകി അറിയിപ്പു വന്നു.

പിന്നീടു പുലർച്ചെയാണു സത്യപ്രതിജ്ഞ നടന്നത്. സഖ്യകക്ഷികളായ എംജിപിയുടെ സുദിൻ ധവാലികർ, ജിപിഎഫിന്റെ വിജയ് സർദേശായ് എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കിയാണ് ബിജെപി മുഖ്യമന്ത്രിസ്ഥാനം നിലനിർത്തിയത്. 40 അംഗ നിയമസഭയിൽ പരീക്കറുടേത് ഉൾപ്പെടെ 4 ഒഴിവുകൾ കഴിഞ്ഞാൽ 36 അംഗങ്ങളാണു നിലവിലുള്ളത്. ബിജെപിക്കു 12 എംഎൽഎമാർ മാത്രമാണുള്ളത്. ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ച എംജിപിക്കും ജിപിഎഫിനുമുള്ളത് 3 എംഎൽഎമാർ വീതം.

പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് വൈകിട്ട് 3.30നു സത്യപ്രതിജ്ഞ നടത്തുമെന്നാണു ബിജെപി സംസ്ഥാന അധ്യക്ഷൻ വിനയ് തെൻഡുൽകർ ആദ്യം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ രാവിലെ തന്നെ ചർച്ചകൾ ആരംഭിച്ചു. സാവന്തിന്റെ കാര്യത്തിൽ ബിജെപിക്കുള്ളിൽ വൈകിട്ടോടെ സമവായമായെങ്കിലും എംജിപിയുടെയും ജിപിഎഫിന്റെയും വിലപേശൽ കീറാമുട്ടിയായി. ഇരുപാർട്ടികളുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ചർച്ച നടത്തി.

14 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു ശക്തമായി രംഗത്തുള്ളതിനാൽ ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടത്തണമെന്ന വാശിയിലായിരുന്നു ബിജെപി. സന്ദർശനത്തിനു ഗവർണറുടെ അനുമതി ലഭിക്കാതിരുന്നിട്ടും, മുഴുവൻ കോൺഗ്രസ് എംഎൽഎമാരുമായും പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേകർ രാജ്ഭവനിലെത്തുകയും ചെയ്തു.

English Summary: BJP's Pramod Sawant Takes Oath As Goa Chief Minister 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com