ADVERTISEMENT

ആഫ്രിക്കയിലെ ചെറുരാജ്യമായ റുവാണ്ടയ്ക്ക് ഇന്ത്യയുടെ സമ്മാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 200 പശുക്കളെ സമ്മാനിച്ചത് 2018 ജൂലൈയിൽ. പാട്ടുപാടിയും കയ്യടിച്ചും സമ്മാനം സ്വീകരിച്ച റുവാണ്ടയിലെ ഗ്രാമീണർ പക്ഷെ ഇന്ത്യയെ വലിയൊരു പാഠംപഠിപ്പിച്ചു നാണം കെടുത്തി – പാർലമെന്റിലെ വനിതാപ്രാതിനിധ്യത്തിന്റെ കാര്യത്തിൽ. ഒരു കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള റുവാണ്ടയിൽ മൂന്നിൽ രണ്ടു ജനപ്രതിനിധികളും വനിതകൾ. ലോകത്തിൽ ഏറ്റവുമധികം സ്ത്രീകളുള്ള പാർലമെന്റ്– 61.3 %.

130 കോടിയോളം ജനസംഖ്യയുള്ള അതിൽ പകുതിയും സ്ത്രീകളുള്ള ഇന്ത്യയിലെ അവസ്ഥ പക്ഷേ പരിതാപകരം. (2011ലെ സെൻസസ് പ്രകാരം 62.3 കോടി പുരുഷന്മാരും 58.7 കോടി സ്ത്രീകളും ഉൾപ്പെടെ 121 കോടി പേർ). 2014 ൽ നിലവിൽവന്ന പതിനാറാം ലോക്സഭയിലെ 545 അംഗങ്ങളിൽ 65 സ്ത്രീകൾ മാത്രം– കഷ്ടിച്ച് 12%.

ലോകത്തിൽ സ്ഥാനം 151 ! ദക്ഷിണേഷ്യയിലാകട്ടെ അയൽക്കാരായ അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പാക്കിസ്ഥാൻ, നേപ്പാൾ രാജ്യങ്ങൾക്കു പിന്നിലായി അഞ്ചാമതാണ് ഈ കണക്കുകളിൽ ഇന്ത്യ.

Elections2019women5

മറ്റു വിഷയങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ നിരന്തര പ്രസംഗങ്ങളിലൂടെ വനിതാ സംവരണം വീണ്ടും പൊതുതിരഞ്ഞെടുപ്പിന്റെ മുഖ്യവിഷയമായിരിക്കുന്നു. 1974 മുതൽ തുടങ്ങിയ ആശയസംഘട്ടനങ്ങളും ചർച്ചകളും വിവാദങ്ങളും 2019 ലും തുടരുന്നു.

രാഷ്‌ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു തലവേദനയായ വനിതാസംവരണ ബിൽ പാസാകാത്തതിനു പിന്നിലെന്താണ്? പൊതുയിടത്തിലും രാഷ്ട്രീയത്തിലും സ്ത്രീകളുടെ അവസ്ഥയെന്താണ്? മോദിയോ രാഹുലോ സ്ത്രീകൾക്കു രക്ഷകരാകുമോ? നിയമനിർമാണങ്ങളിലൂടെ അല്ലാതെ സ്ത്രീകൾ സ്വയം വിമോചിക്കപ്പെടുമോ?– ചരിത്രത്തിലേക്കൊരു എത്തിനോട്ടം.

മാതൃകയായി മമതയും പട്നായിക്കും

നേരത്തേ വനിതാസംവരണ ബില്ലിനെ എതിർത്ത നേതാവായിരുന്നു തൃണമൂലിന്റെ മമത ബാനർജി. പക്ഷേ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് 41% വനിതകളെ സ്ഥാനാർഥികളാക്കി ബംഗാൾ മുഖ്യമന്ത്രി മമത ഏവരെയും ഞെട്ടിച്ചു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ (ബിജെഡി) 33% വനിതകൾക്കു സീറ്റ് നൽകി. പ്രാദേശിക പാർട്ടികൾ പുരോഗമനപരമായപ്പോൾ ദേശീയപാർട്ടികൾ പിന്നാക്കം പോയെന്നതു ചരിത്രം.

Elections2019women6

1996 മുതൽ 2014 വരെയുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകൾ നോക്കിയാൽ ബിജെപി, കോൺഗ്രസ്, സിപിഎം, സിപിഐ, ബിഎസ്പി എന്നീ പ്രമുഖ ദേശീയ പാർട്ടികൾ സ്ത്രീ സ്ഥാനാർഥികളോടെ പാടെ തഴഞ്ഞു. 10 ശതമാനത്തിലേറെ വനിതകളെ ഇവരാരും മത്സരിപ്പിച്ചില്ല.

കൂടുതൽ വനിതകളെ കോൺഗ്രസ് അവതരിപ്പിച്ചപ്പോൾ മായാവതി നയിക്കുന്ന ബിഎസ്പി പട്ടികയിൽ ഏറ്റവും പിന്നിൽ.

ആറു തിരഞ്ഞെടുപ്പുകളിലായി ഈ പാർട്ടികൾ 9174 സ്ഥാനാർഥികളെ നിർത്തി. ഇതിൽ വനിതകൾ 726 (8%) മാത്രം. ഇക്കാലയളവിൽ സംസ്ഥാന പാർട്ടികൾ 252 സ്ത്രീകളെ മത്സരിപ്പിച്ചു. സ്വതന്ത്രരരും മറ്റുമായി 1758 പേരും പങ്കാളികളായി.

വനിതാ സംവരണ ബില്ലിനെ പരസ്യമായി പിന്തുണയ്ക്കുന്ന രണ്ടു പ്രമുഖ പാർട്ടികളാണു ബിജെപിയും കോൺഗ്രസും. പക്ഷേ, 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 12.9%, ബിജെപി 8.8% എന്നിങ്ങനെയാണു സ്ത്രീകൾക്കു നൽകിയ സീറ്റുകൾ.

സംവരണം നടപ്പായിട്ടില്ലെങ്കിലും രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കർ എന്നീ സുപ്രധാന സ്ഥാനങ്ങളിലെല്ലാം ഇന്ത്യ സ്ത്രീകളെ വാഴിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മോദി മന്ത്രിസഭയിൽ പ്രതിരോധം, വിദേശകാര്യം എന്നീ സുപ്രധാന വകുപ്പുകളിലും വനിതകളാണ്. ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളിൽ 43 ശതമാനത്തിന്റെയും കുടുംബത്തിനു രാഷ്ട്രീയ പാരമ്പര്യമുണ്ടെന്നു പഠനങ്ങൾ പറയുന്നു. പ്രകടനപത്രികയിൽ നിറയെ ‘സ്ത്രീ’; പ്രായോഗികതയിൽ മാത്രം പൂജ്യം- അതേപ്പറ്റി നാളെ

English Summary: Women's reservation in politics back on the agenda, Lok Sabha Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com