ADVERTISEMENT

2014 ല്‍ അധികാരമേറ്റ ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു വനിതാസംവരണ ബില്‍. ഏറെ പ്രതിസന്ധികൾ മറികടന്ന് 2010 മാർച്ച് 9ന് യുപിഎ വൻ ഭൂരിപക്ഷത്തോടെ രാജ്യസഭയിൽ പാസാക്കിയ ബിൽ ലോക‌്സഭയിൽ ഇതുവരെ എൻഡിഎ അവതരിപ്പിച്ചില്ലെന്നതാണു ശ്രദ്ധേയം. സ്ത്രീകള്‍ക്കു നേരെയുള്ള എല്ലാ വിവേചനവും അവസാനിപ്പിക്കണമെന്ന് അംഗരാജ്യങ്ങളോട് 1979 ഡിസംബറിൽ ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചാണു വനിതാ സംവരണം ഒരാവശ്യമായി ഇന്ത്യയിലും ഉയർന്നത്.

1995–ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ചൈനയിലെ ബെയ്ജിങ്ങില്‍ നടന്ന സമ്മേളനത്തിലാണു സ്ത്രീകള്‍ക്ക് അധികാര പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായത്. 1996 ലെ പൊതുതിരഞ്ഞെടുപ്പില്‍, വനിതകൾക്ക് 33% സംവരണം നിയമസഭകളിലും പാര്‍ലമെന്റിലും വാഗ്ദാനം ചെയ്ത് രാഷ്ട്രീയ പാർട്ടികൾ മുന്നേറ്റത്തിന്റെ ഭാഗമാണെന്നു നടിച്ചു. എച്ച്.ഡി.ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വനിതാസംവരണ ബില്‍  പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

ഭരണമുന്നണിക്കാര്‍ തന്നെ ബില്ലിനെ എതിര്‍ത്തു. ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ബിൽ പാര്‍ലമെന്റിന്റെ സംയുക്ത സിലക്ട് കമ്മിറ്റിക്കു വിട്ടു. നിരവധി ഭേദഗതികളും ചര്‍ച്ചകളും കമ്മിറ്റിക്കു മുന്നിലെത്തി. 1997 ല്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാൾ  ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എംപിമാർ അനുവദിച്ചില്ല. പിന്നീട് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണു രാജ്യസഭയിൽ ബില്‍ പാസാക്കിയത്. ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും പകുതിയിലധികം നിയമസഭകളുടെ അംഗീകാരവും കിട്ടിയാലേ ബിൽ നിയമമാകൂ.

സ്ത്രീകളെ ബഹുമാനിക്കുന്നവരാണ് ഇന്ത്യക്കാർ എന്നു വായ്ത്താരി മുഴക്കുമ്പോഴും അവരെ ബാധിക്കുന്ന ബില്ലുകള്‍ പാസാക്കുന്നതിൽ പാർലമെന്റിനും പാർട്ടികൾക്കും ഉദാസീനതയാണ്. സ്ത്രീധന നിരോധനനിയമം പാസാക്കാൻ ‍4 വര്‍ഷം, ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിർണയ നിരോധനം പാസാക്കാന്‍ 5 വര്‍ഷവും വേണ്ടിവന്നു. വനിതാ സംവരണബില്‍ ആകട്ടെ രണ്ടു പതിറ്റാണ്ടു പിന്നിട്ടിട്ടും പൊടിപിടിച്ചു കിടക്കുന്നു.

‘കാണാതാകുന്ന’ സ്ത്രീകൾ

1951 ലെ 24 പേരിൽനിന്ന് 2014 ലേക്ക് എത്തിയപ്പോൾ വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിൽ വർധന കുറവാണ്– 660. എന്നാൽ, സ്ത്രീകൾ വലിയ വോട്ടുബാങ്കാണെന്ന് അറിഞ്ഞുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും സർക്കാരുകൾ മുറയ്ക്കു നടത്തുന്നുമുണ്ട്. 18 വയസ്സ് തികഞ്ഞിട്ടും വോട്ടർപട്ടികയിൽ പേരില്ലാത്ത 21 ദശലക്ഷം സ്ത്രീകൾ രാജ്യത്തുണ്ടെന്ന റിപ്പോർട്ടും അടുത്തിടെയാണു പുറത്തുവന്നത്.

NumberofElectors3

പ്രണോയ് റോയിയും ദോറബ് സോപരിവാലയും ചേർന്നെഴുതിയ ‘ദ് വെർ‍ഡിക്ട്– ഡീകോഡിങ് ഇന്ത്യാസ് ഇലക്‌ഷൻസ്’ എന്ന പുസ്തകത്തിലേതാണു ഞെട്ടിക്കുന്ന കണ്ടെത്തൽ. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ‘കാണാതാകുന്ന’ സ്ത്രീകളിൽ പകുതിയുമുള്ളത്.

അതായത്, രാജ്യത്തെ ഓരോ ലോക്സഭാ മണ്ഡലത്തിലും ശരാശരി 38,000 സ്ത്രീകളെ വോട്ടർപട്ടികയിൽ കാണാനില്ല. ഉത്തർപ്രദേശിന്റെ ജനസംഖ്യവച്ച് ഇത് ഓരോ മണ്ഡലത്തിലും 80,000 ആകും. രാജ്യത്തെ അഞ്ചിലൊന്നു സീറ്റിലും ജയപരാജയങ്ങളെ നിർണയിക്കുന്നത് 38,000 വോട്ടിൽ താഴെയാണ്. പട്ടികയിൽ ഈ സ്ത്രീകളെ ചേർത്താൽ രാജ്യത്തിന്റെ ഭാഗധേയങ്ങൾ തന്നെ മാറുമെന്നു കാണാം.

90 കോടി വോട്ടർമാർ രാജ്യത്തുണ്ടെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നത്. ‘കാണാതായ’ സ്ത്രീകളെ ഉൾപ്പെടുത്തിയാൽ ഈ സംഖ്യ ഇനിയും കൂടും. പെൺഭ്രൂണഹത്യകളും പെൺകുട്ടികളെ ‘അനാവശ്യം’, ‘രണ്ടാംതരം’ എന്നു കണക്കാക്കുന്നതും ആൺകുട്ടികൾക്കു പ്രാമുഖ്യം നൽകുന്നതും ഇല്ലായിരുന്നെങ്കിൽ 63 ദശലക്ഷം സ്ത്രീകൾ കൂടി ജനസംഖ്യയിൽ ചേരുമായിരുന്നെന്നാണ് 2018ലെ സർക്കാർ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

മറക്കരുത് ഈ കണക്കുകൾ

∙ നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2012–16 കാലയളവിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലുണ്ടായ വർധന– 40%

∙ ഇന്ത്യയിൽ ഓരോ 13 മിനിറ്റിലും ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നു

∙ ഓരോ 69 മിനിറ്റിലും സ്ത്രീധനത്തിന്റെ പേരിൽ യുവതികൾ കൊല്ലപ്പെടുന്നു

∙ ഓരോ ദിവസവും 6 സ്ത്രീകൾ കൂട്ടമാനഭംഗത്തിന് ഇരകളാകുന്നു

∙ ഏറ്റവുമധികം വനിതാ ജനപ്രതിനിധികൾ പാർലമെന്റിലുള്ള രാജ്യം– റുവാണ്ട (61.3 %)

∙ 2018 നവംബറിലെ കണക്കനുസരിച്ച് 50 ശതമാനമോ അതിലധികമോ വനിതാപ്രാതിനിധ്യമുള്ളത്– റുവാണ്ട (61.3), ക്യൂബ (53.2), ബൊളീവിയ (53.1).

∙ ലോകത്തെ ദേശീയ നിയമനിർമാണ സഭകളിൽ ശരാശരി വനിതാപ്രാതിനിധ്യം– 24% (1995ൽ 11.3%)

∙ 2019 ജനുവരിയിലെ കണക്കനുസരിച്ച് രാജ്യങ്ങളുടെ തലപ്പത്ത് 10 വനിതകൾ; ഹെഡ് ഓഫ് സ്റ്റേറ്റ്സ് ആയി 11 പേർ

∙ 2017 ജനുവരിയിലെ കണക്കനുസരിച്ചു രാജ്യങ്ങളിലെ മന്ത്രിമാരിൽ വനിതകൾ– 18.3%

Elections2019women4

∙ വനിതാമന്ത്രിമാരുടെ ‘സ്ഥിരംവകുപ്പുകൾ’‌– പരിസ്ഥിതി, പ്രകൃതി വിഭവം, ഊർജം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, കുടുംബം

∙ വനിതകൾ നേതൃത്വം നൽകുന്ന പഞ്ചായത്തുകളിൽ, കുടിവെള്ളം ഉൾപ്പെടെയുള്ള പദ്ധതികളിൽ പുരുഷന്മാർ ഭരിക്കുന്ന പ്രദേശങ്ങളേക്കാൾ മികവ് (62 %)

സ്ത്രീയെന്നു കേൾക്കുമ്പോൾ എന്തൊരു പേടിയാണു പുരുഷപ്രജകൾക്ക്? അതേക്കുറിച്ച് നാളെ

English Summary: Women's reservation in politics back on the agenda, Lok Sabha Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com