ADVERTISEMENT

ക്രൈസ്റ്റ്ചർച്ചിലെ ഭീകരാക്രമണത്തോട് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ പ്രതികരിച്ച രീതി പ്രകീർത്തിക്കപ്പെടുകയാണ്. ഭീകരവാദത്തെ നേരിടാനുള്ള പുതിയ ഭാഷയാണ് ജസീന്ത സൃഷ്ടിക്കുന്നത്.

വാക്കുകളും ചിത്രങ്ങളുംകൊണ്ട് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ ലോകത്തിന്റെ ഹൃദയത്തിൽ നിറയുകയാണ്. ക്രൈസ്റ്റ്ചർച്ചിലെ മോസ്കിൽ കഴിഞ്ഞ 15നുണ്ടായ ഭീകരാക്രമണത്തിനുശേഷം, ദുരന്തബാധിതരുടെ ഒപ്പം നിന്ന്, അവരെ ചേർത്തുനിർത്തി, കെട്ടിപ്പിടിച്ച്, അവരുടെ ദുഃഖം തന്റേതെന്ന് ഒരു ജനതയുടേതെന്ന് ജസീന്ത വ്യക്തമാക്കി. അതിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രചരിപ്പിച്ചു.

jacinda-ardern-speaks-with-relatives

മൂന്നു ദിവസം മുൻപ് ജസീന്ത പാർലമെന്റിൽ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 14 മിനിറ്റുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പങ്കുവയ്ക്കപ്പെടുന്നു. ഭീകരാക്രമണമേറ്റ രാജ്യങ്ങളിലെ നേതാക്കൾ അവരുടെ സഭകളിൽ പ്രസംഗിക്കുന്നതോ ദുഃഖം പങ്കുവയ്ക്കുന്നതോ ഇതാദ്യമല്ല. എന്നാൽ, ആ മുതിർന്ന നേതാക്കളുടെയൊക്കെ വാക്കുകളിൽ ഇല്ലാതിരുന്ന എന്തൊക്കെയോ ഈ 38കാരിയുടെ വാക്കുകളിൽ ലോകം കേട്ടു. എങ്ങനെ ഒരു സാഹചര്യത്തോടു പ്രതികരിക്കണമെന്നതിന് ലോകത്തിനു മുന്നിൽ മാതൃകയായി ആ വാക്കുകൾ നിൽക്കുന്നു. ഇനി ദുരന്തവേളകളിൽ ലോകനേതാക്കൾ പറയുന്ന വാക്കുകളും ജസീന്തയുടെ ഈ വാക്കുകളും താരതമ്യം ചെയ്യപ്പെടും, സംശയമില്ല.

NEWZEALAND-SHOOTOUT

നാൽപതു തികയാത്ത ഒരു നേതാവിനെ നോക്കി പലരും പറയുന്നു: ‘നേതാവ് ഇങ്ങനെ വേണം. മുസ്‌ലിം വിരുദ്ധ, വലതു പക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കൾ ഇതു കണ്ടുപഠിക്കണം.’ താൻ എന്താണു ചെയ്തുതരേണ്ടതെന്നു ചോദിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ജസീന്ത നൽകിയ മറുപടി: ‘‘എല്ലാ മുസ്‌ലിങ്ങളോടും അനുകമ്പയും സ്നേഹവും കാണിക്കുക.’’

പല രീതിയിൽ വായിക്കപ്പെട്ട വാക്കുകൾ

അസലാമു അലൈക്കും എന്നു തുടങ്ങുകയും അസലാമു അലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹു എന്ന് അവസാനിപ്പിക്കുകയും ചെയ്തതാണ് ചിലർക്ക് പ്രസ്താവന പ്രിയപ്പെട്ടതാക്കിയത്. സ്വാഭാവികമാണ്, അവ സാന്ത്വനശേഷിയുള്ളതാണ്. ആത്മവിശ്വാസം പകരാനും ആ വാക്കുകൾക്കു കെൽപുണ്ട്.

jacinda-ardern-smile

പ്രസ്താവന അവസാനിപ്പിക്കുന്നതിനു തൊട്ടുമുൻപു ജസീന്ത പറഞ്ഞ വാക്കുകൾ ചിലർ എടുത്തു പറയുന്നു: ‘തതാവു തതാവു.’ ന്യൂസിലൻഡിനെ മഓറി എന്ന തദ്ദേശീയ ഭാഷയിൽനിന്നാണ് – നമ്മൾ, നിങ്ങൾ; നമ്മളൊന്ന് എന്നൊക്കെ ഈ പ്രയോഗം വ്യാഖ്യാനിക്കപ്പെടുന്നു.

ആ വാക്കുകൾക്കുള്ള കാരണം ജസീന്തയുടെ പ്രസ്താവനയിലുണ്ട് :‘‘ജീവൻ നഷ്ടപ്പെട്ടവർ, ആ പ്രിയപ്പെട്ടവർ, സഹോദരൻമാരായിരുന്നു, പെൺമക്കളായിരുന്നു, പിതാക്കൻമാരും മക്കളുമായിരുന്നു. അവർ നമ്മളായതുകൊണ്ട്, നമ്മൾ, രാഷ്ട്രമെന്ന നിലയ്ക്ക്, നമ്മൾ, അവരുടെ വേർപാടിൽ ദുഃഖിക്കുന്നു. നമുക്ക് അവരോട് കരുതലിന്റേതായ വലിയ ഉത്തരവാദിത്തമുണ്ട്...

‘‘ആ കുടുംബങ്ങളോടു നേരിട്ടു സംസാരിക്കാനാണ് ഞാൻ താൽപര്യപ്പെട്ടത്. നിങ്ങളുടെ ദുഃഖമത്രയും ഞങ്ങൾക്കു മനസിലാവില്ല. എന്നാൽ, എല്ലാ ഘട്ടത്തിലും നിങ്ങൾക്കൊപ്പം നടക്കാൻ ഞങ്ങൾക്കാവും, ഞങ്ങൾക്കതാവും, ഞങ്ങളതു ചെയ്യും.’’

ഭീകരാക്രമണം നടത്തിയയാളുടെ പേരു പരാമർശിക്കില്ലെന്ന്, ഒരു പേരുപോലും ന്യൂസിലൻഡ് അയാൾക്കു കൊടുക്കില്ലെന്ന് ജസീന്ത പറഞ്ഞതും ഏറെ ശ്രദ്ധേയമായി. പേരു വിളിക്കപ്പെടാൻ പോലും അവകാശമില്ലാത്തയാൾ ഉദ്ദേശിച്ച പല നേട്ടങ്ങളിലൊന്ന് നേടാനായെന്നു ജസീന്ത പരിഹസിക്കുകയും ചെയ്തു. അയാൾക്ക് കുപ്രസിദ്ധനാകാൻ സാധിച്ചു.

jacinda-ardern

എന്നാൽ, ജസീന്ത ചിലരെ പേരെടുത്ത് പരാമർശിച്ചു, പ്രകീർത്തിച്ചു. ‘‘പാകിസ്ഥാനിൽനിന്നുള്ള നയീം റഷീദ് കൊല്ലപ്പെട്ടത്, ഭീകരന്റെ അടുത്തേക്ക് ഒാടിച്ചെന്ന് തോക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ, തനിക്കൊപ്പം ആരാധനയിൽ പങ്കുകൊണ്ടിരുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അയാൾക്ക് സ്വജീവൻ നഷ്ടപ്പെട്ടത്.’’ നിസ്വാർഥമായ ധൈര്യംകൊണ്ട് ഒട്ടേറെപ്പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ച അഫ്ഗാൻകാരൻ അബ്ദുൽ അസീസിനെക്കുറിച്ചു ജസീന്ത പറഞ്ഞു. ഹാതി മുഹമ്മദ് ദാവൂദ് നബിയെന്ന 71കാരനെക്കുറിച്ചും. ‘സഹോദരാ, സ്വാഗതം’ എന്നു പറഞ്ഞ് അൽ–നൂർ മോസ്കിന്റെ വാതിൽ ഭീകരനുമുന്നിൽ തുറന്നത്.‘‘അദ്ദേഹത്തിനറിയില്ലായിരുന്നു വാതിലിനപ്പുറം നിന്നത് വിദ്വേഷത്തിന്റെ ആശയമാണെന്ന്.

എന്നാൽ, അയാളുടെ ആ സ്വാഗതം നമ്മോട് വളരെയേറെ കാര്യങ്ങൾ പറയുന്നു – താൻ തങ്ങളുടെ ഗണത്തിലെ എല്ലാവരെയും സ്വാഗതം ചെയ്യുന്ന വിശ്വാസത്തിന്റെ ഭാഗമായിരുന്നുവെന്ന്, തുറവിയും കരുതലും കാട്ടുന്ന വിശ്വാസത്തിന്റെ.’’

കൊല്ലപ്പെട്ടവരുടെ സംസ്കാരത്തിന് വിദേശത്തുനിന്ന് എത്തുന്നവർക്ക് വീസ എളുപ്പത്തിലാക്കുന്നതിനെക്കുറിച്ച് ജസീന്ത പറഞ്ഞു, സംസ്കാര ചെലവുകൾ സർക്കാർ വഹിക്കുമെന്നും. ഒപ്പം, ആർക്കെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരെ ന്യൂസിലൻഡിൽനിന്നു മറ്റെവിടേക്കെങ്കിലും മാറ്റണമെങ്കിൽ, അതിനുള്ള ചെലവും സർക്കാർ ഏറ്റെടുക്കുമെന്നും.

അപ്പോൾ, ഇരകളെ സംരക്ഷിക്കുന്നതിനും അവർക്കൊപ്പമായിരിക്കുന്നതിനും ജസീന്തയുടെ രാജ്യം വ്യവസ്ഥകൾ വയ്ക്കുന്നില്ല. വ്യവസ്ഥകൾ ഇരകളുടെ തീരുമാനത്തിനു വിട്ടുകൊടുക്കുകയാണ്. കാരണം, അവർ അന്യരല്ല.

വൈദ്യുതവേലിയിൽ തട്ടാതെ

jacinda-ardern-speaks-with-relatives-1

ജസീന്തയുടെ വാക്കുകളെ ആരൊ എഴുതിത്തയാറാക്കിയ വെറും വാക്കുകളായി ആരും കാണുന്നില്ലെന്നതാണ് ശ്രദ്ധേയം. ഒാരോ വാക്കിനു പിന്നിലെയും വിചാരം സത്യസന്ധവും ആത്മാർഥവുമാണെന്ന് ലോകം സമ്മതിക്കുന്നു. നേതാക്കളുടെ ഒാരോ വാക്കിനെയും ഇഴപിരിച്ചു പരിശോധിക്കുന്ന വിദേശമാധ്യമങ്ങൾക്കു മിക്കതിനും നല്ലതേ പറയാനുള്ളു. വേറിട്ടു നിൽക്കുന്ന വാക്കുകളെന്നാണ് ന്യൂസിലൻഡിൽ പ്രതിപക്ഷമായ നാഷണൽ പാർട്ടിയുടെ ജൂഡിത്ത് കോളിൻസ് പാർലമെന്റിൽ പറഞ്ഞത്.

ജസീന്ത, താഴേത്തട്ടിൽനിന്നാണ്. പിതാവ് പൊലീസുകാരനായിരുന്നു, അമ്മ സ്കൂളിൽ പാചകപ്പുരയിൽ അസിസ്റ്റന്റും. സോഷ്യൽ ഡെമോക്രാറ്റെന്നും പുരോഗമനവാദിയെന്നും ഫെമിനിസ്റ്റെന്നും ജസീന്ത സ്വയം വിശേഷിപ്പിക്കുന്നു.

ചെറുപ്പത്തിൽ, റെഗ്ഗി എന്നു പേരുവിളിച്ച ആട്ടിൻകുട്ടിയെയാണ് ജസീന്ത വളർത്തിയിരുന്നത്. വൈദ്യുതി പ്രവഹിക്കുന്ന വേലിയിൽത്തട്ടാതെ എങ്ങനെ ചാടാമെന്നാണ് റെഗ്ഗിയെ താൻ പഠിപ്പിച്ചതെന്ന് ജസീന്ത പിന്നീടു പറഞ്ഞിട്ടുണ്ട്. ഭീകരവാദത്തെ ഒരു മതത്തോടു ചേർത്തുനിർത്തി സൃഷ്ടിക്കുന്ന വേലിക്കെട്ടിനപ്പുറത്തേക്ക് സമർഥമായി ചാടിക്കാണിക്കുകയാണ് ജസീന്ത ചെയ്തിരിക്കുന്നത്.

ഒരു ദുരന്തത്തോട് എങ്ങനെ പ്രതികരിക്കണെന്നു കാട്ടുന്ന ആ മാതൃക, എങ്ങനെ പ്രതികരിക്കാൻ പാടില്ലെന്ന്, നമുക്ക് ഓർക്കാവുന്ന പലർക്കുമുള്ള മുന്നറിയിപ്പുമാണ്. എന്തായിരിക്കണം ഒറ്റപ്പെടുത്തലിന്റെ ഭാഷയെന്ന്, എങ്ങനെയാണ് ഭീകരവാദികളെ ഒറ്റപ്പെടുത്തേണ്ടതെന്ന്, മറ്റുള്ളവരെ എങ്ങനെ ചേർത്തുനിർത്തണമെന്ന് ജസീന്തയിൽനിന്നു ലോകം പഠിക്കണം. വംശത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും വൈവിധ്യത്തെ എങ്ങനെ സമ്പത്തായി കരുതണമെന്നും എത്ര മനോഹരമായി എന്നാൽ ശക്തമായാണ് പറഞ്ഞത്: ‘‘നമ്മൾ 200 വംശീയതകളുള്ള രാജ്യമാണ്, 160 ഭാഷകളും. നമ്മൾ മറ്റുള്ളവർക്കായി വാതിൽ തുറക്കുന്നു, സ്വാഗതം എന്നു പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ സംഭവങ്ങൾക്കുശേഷം മാറേണ്ടതായി ഒരു കാര്യമേയുള്ളു – അതേ വാതിൽ, വിദ്വേഷവും ഭീതിയും പരത്തുന്നവർക്കു മുന്നിൽ കൊട്ടിയടയ്ക്കണം.’’

jacinda-ardern-smiles

സുന്ദരിയായ രാഷ്ട്രീയക്കാരിയെന്ന് ജസീന്ത വിശേഷിപ്പിക്കപ്പെട്ടിരുന്നു. ജസീന്തയുടെ നിലപാടുകൾ അതിസുന്ദരമെന്ന് ഇപ്പോൾ ലോകം പറയുന്നു. ഇങ്ങനെയുള്ളവരെയാണ് നേതാവ് എന്നു വിളിക്കേണ്ടത്. അവർ വിശേഷണങ്ങൾ സ്വയം സൃഷ്ടിക്കുന്നില്ല, ലോകം അവർക്ക് നല്ല വിശേഷണങ്ങൾ നൽകുകയാണ്.

Engish Summary: New Zealand Prime Minister Jacinda Ardern Is Being Praised Worldwide For Her Outstanding Response To Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com