കെ.മുരളീധരനായി പരസ്യപ്രചാരണത്തിന് ആർഎംപി; സിപിഎം പ്രതിരോധത്തിൽ
Mail This Article
വടകര ∙ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും വടകരയിലേതെന്നു പ്രഖ്യാപിച്ച് യുഡിഎഫിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് ആവേശത്തുടക്കം. കണ്‍വെന്‍ഷനു പിന്നാലെ ടി.പി.ചന്ദ്രശേഖരന്‍റെ വീട്ടില്‍നിന്ന് കെ.മുരളീധരന്‍ പ്രചാരണം ആരംഭിച്ചു. മുൻനിലപാടിൽനിന്നു വ്യത്യസ്തമായി യുഡിഎഫിന്‍റെ വിജയത്തിനായി പരസ്യപ്രചാരണത്തിന് ഇറങ്ങുമെന്ന് ആര്‍എംപി പ്രഖ്യാപിച്ചു.
ആവേശത്തിന്‍റെ ആരവത്തിലേക്കു വന്നിറങ്ങിയ കെ.മുരളീധരന്‍, യുഡിഎഫ് കണ്‍വെന്‍ഷനു പിന്നാലെയാണ് ഒഞ്ചിയത്തെത്തിയത്. കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്‍റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ.രമയുമായി അല്‍പനേരം കൂടിക്കാഴ്ച നടത്തി.
യുഡിഎഫിനൊപ്പം പരസ്യ പ്രചാരണത്തിനില്ലെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ആര്‍എംപി നിലപാട് മാറ്റി. മുരളീധരന്‍റെ വിജയത്തിനായി തുടക്കം മുതല്‍ ഒടുക്കം വരെ ഒപ്പമുണ്ടാകുമെന്ന് ആർഎംപി ഉറപ്പ് നൽകി.
മണ്ഡലത്തിൽ സ്വാധീനമുള്ള ആർഎംപി യുഡിഎഫിനായി പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന തീരുമാനം സിപിഎമ്മിനെയും എൽഡിഎഫിനെയും പ്രതിരോധത്തിലാക്കി. വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസിനു ലഭിക്കാവുന്ന ഏറ്റവും ശക്തനായ സ്ഥാനാർഥിയാണു മുരളീധരൻ എന്നാണു ആര്‍എംപിയുടെ അഭിപ്രായം.
സിറ്റിങ് എംപിയും കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ ഇല്ലെങ്കിൽ എൽഡിഎഫിന്റെ പി.ജയരാജനെതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം ശക്തമായതോടെയാണു ഹൈക്കമാൻഡ് കെ.മുരളീധരനിലേക്ക് എത്തിയത്.