ബിജെപിയിലേക്കെന്നത് ശുദ്ധ അസംബന്ധം, കള്ളപ്രചാരണമെന്ന് പി.ജെ. കുര്യൻ
Mail This Article
കോട്ടയം∙ താൻ ബിജെപിയിലേക്കു പോകുമെന്നതും പത്തനംതിട്ടയിൽ സ്ഥാനാർഥിയാകുമെന്നതും ശുദ്ധ അസംബന്ധമാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യൻ. രാജ്യസഭാ ഉപാധ്യക്ഷനായിരുന്നപ്പോൾ ഇതിലും വലിയ ഓഫർ വന്നതാണ്. കള്ള പ്രചാരണം നടത്തുന്നത് ആരാണെന്നു കണ്ടെത്തണമെന്നും കുര്യൻ ആവശ്യപ്പെട്ടു.
പത്തനംതിട്ടയിൽനിന്ന് മൽസരിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടതാണ്. ഞാന്‍ നിരസിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ ഞാന്‍ മല്‍സരിച്ച് ആന്റോ ആന്റണി ഇടുക്കിയില്‍ മല്‍സരിക്കുമായിരുന്നു. രമേശ് ചെന്നിത്തല ഉള്‍പ്പെടെ മല്‍സരിക്കുന്ന കാര്യം ചോദിച്ചെങ്കിലും വേണ്ടെന്ന നിലപാട് അറിയിച്ചിരുന്നു. തിരുവന്തപുരത്തും ഡല്‍ഹിയിലും നടന്ന തിരഞ്ഞെടുപ്പ് കമ്മിറ്റികളിലും ഇക്കാര്യം വ്യക്തമാക്കി. ഈ നിമിഷം വരെ ബിജെപിയില്‍നിന്ന് ആരും എന്നെ സമീപിച്ചിട്ടില്ല- കുര്യന്‍ പറഞ്ഞു.
ബിജെപിയുടെ സ്ഥാനാർഥിപ്പട്ടികയിൽ പത്തനംതിട്ട ഒഴിച്ചിട്ടതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. പി.ജെ.കുര്യനെ ഇവിടെ സ്ഥാനാർഥിയാക്കുമെന്നും അമിത് ഷാ ഇക്കാര്യം അദ്ദേഹവുമായി ചർച്ച ചെയ്തെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇവയെല്ലാം നിഷേധിച്ച് പി.ജെ.കുര്യൻ തന്നെ രംഗത്തെത്തുകയായിരുന്നു.