പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചു; ബിന്ദു കൃഷ്ണയ്ക്കെതിരെ കേസ്
Mail This Article
കൊല്ലം ∙ ഓച്ചിറയിൽ തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. 21, 22 തീയതികളിലായി 2 ചിത്രങ്ങളാണ് ബിന്ദു കൃഷ്ണ ഫെയ്സ‌്ബുക്കിൽ പോസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ മാതാപിതാക്കളോടും സഹോദരിയോടുമൊപ്പം ആഹാരം കഴിക്കുന്ന ചിത്രവും പെൺകുട്ടിയുടെ പിതാവിനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിന്ദു കൃഷ്ണയും പാർട്ടി പ്രവർത്തകരും നിൽക്കുന്ന ചിത്രവുമാണു പോസ്റ്റ് ചെയ്തത്. എൻസിപി നേതാവ് മുജീബ് റഹ്മാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കഴിഞ്ഞ 18നാണു മാതാപിതാക്കളെ ഉപദ്രവിച്ച ശേഷം രാജസ്ഥാൻ സ്വദേശിയായ പതിനഞ്ചുകാരിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. കേസിൽ 3 പ്രതികൾ അറസ്റ്റിലായെങ്കിലും സിപിഐ പ്രാദേശിക നേതാവിന്റെ മകനായ മുഹമ്മദ് റോഷനെയും പെൺകുട്ടിയെയും ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാളുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ഇരുവർക്കുമായി ബംഗളുരൂവിലും മുംബൈയിലും രാജസ്ഥാനിലും അന്വേഷണം നടത്തുന്നതായാണു പൊലീസ് ഭാഷ്യം.