യുപിഎ ഭരണത്തില്‍ പ്രിയങ്കയ്ക്ക് ഗംഗാജലം കുടിക്കാനാകുമായിരുന്നോ?: ഗഡ്കരി
Mail This Article
നാഗ്‍പുർ∙ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ പ്രയാണത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. "അലഹാബാദ്– വാരാണസി ജലപാത ഞാൻ നിർമിച്ചില്ലായിരുന്നെങ്കിൽ പ്രിയങ്ക എങ്ങനെ ഗംഗാ പ്രയാണം നടത്തുമായിരുന്നു. അവർ ഗംഗാതീർഥം കുടിക്കുകയും ചെയ്തു, യുപിഎ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഇപ്രകാരം അവർ ചെയ്തിട്ടുണ്ടോ?. ഗംഗാജലം കുടിക്കുക വഴി ഗംഗാശുദ്ധീകരണത്തിനു ബിജെപിയെടുത്ത പ്രയത്നത്തെ അവർ അംഗീകരിക്കുകയാണു ചെയ്തത്". - ഗഡ്കരി വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
2020 ഓടുകൂടി ഗംഗയെ 100% മാലിന്യമുക്തമാകും. പരിശുദ്ധ നദിയായ ഗംഗയെ പൂർണമായും മാലിന്യമുക്തമാക്കുകയാണു ലക്ഷ്യം. യമുന നദി ശുചീകരണത്തിനും പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു. യമുനയെ ശുചീകരിക്കുന്നതിനുളള 13 പദ്ധതികൾ നിലവിലുണ്ടെന്നും ഒരു വർഷത്തിനുളളിൽ മാറ്റം ദൃശ്യമാകുമെന്നും ഗഡ്കരി പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം മണ്ഡലത്തിൽ യാതൊരു ചലനവും ഉയർത്തിയില്ല. രാജഭരണത്തെയു ജാതിചിന്തയെയും തുറന്ന് എതിർക്കുന്ന കേഡർ സ്വഭാവമുളള പാർട്ടിയാണു ബിജെപിയെന്നും ഗഡ്കരി പറഞ്ഞു. പ്രയാഗ്‍രാജിൽനിന്ന് ആരംഭിച്ച പ്രിയങ്കയുടെ പ്രയാണം 100 കിലോമീറ്റർ അകലെ വാരാണസിയിലാണ് അവസാനിച്ചത്.
പ്രയാഗ്‍രാജ് മുതൽ വാരാണസി വരെയായിരുന്നു പ്രിയങ്കയുടെ ജലയാത്ര. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളാണു ഗംഗയുടെ തീരത്ത് കൂട്ടമായി താമസിക്കുന്നത്. ഇവരുടെ വോട്ടുകള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. യാത്രയ്ക്കിടെ വഴിമധ്യേയുള്ള സുപ്രധാന ക്ഷേത്രങ്ങളും ദര്‍ഗകളും പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു. ഗംഗാ നദി വ്യത്തിയാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ, നദിയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം എംപിമാരെ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 ലോക്‌സഭാ മണ്ഡലങ്ങളാണു സംസ്ഥാനത്തുള്ളത്. 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇവിടെ സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും ശക്തികേന്ദ്രങ്ങളായ അമേഠിയിലും റായ്‌ബറേലിയിലും മാത്രമായി കോൺഗ്രസ് ചുരുങ്ങിയത് ദയനീയ കാഴ്ചയായിരുന്നു. കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനുള്ള വജ്രായുധമെന്ന നിലയിലാണ് ജനുവരിയില്‍ കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കിയത്.
3 ദിവസം കൊണ്ട് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു ജനങ്ങളെ നേരില്‍ കണ്ടു സംസാരിക്കുകയെന്ന ലക്ഷ്യം വച്ചു കൊണ്ടാണു ‘സാഞ്ചി ബാത്ത് പ്രിയങ്ക കേ സാത്ത്’ എന്ന പരിപാടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. അലഹാബാദിലെ 2 മണ്ഡലങ്ങള്‍ – മിര്‍സാപുര്‍, ബദോയ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി എന്നിവടങ്ങളിലാണു പ്രിയങ്കയുടെ സന്ദര്‍ശനം.
രാജ്യത്തെ ജനങ്ങള്‍ മണ്ടന്മാരാണെന്നു കരുതുന്നതു മോദി നിര്‍ത്തണം, രാജ്യത്തു നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവു ജനങ്ങള്‍ക്കുണ്ടെന്നും പ്രിയങ്ക പറഞ്ഞു. അധികാര കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും അപമാനിക്കലാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം. ഇതിനു മറുപടിയെന്നോണമായിരുന്നു പ്രിയങ്കയുടെ വാക്കുകൾ. തനിക്ക് ബിജെപിയെ ഭയമില്ലെന്നും തങ്ങളെ എത്രത്തോളം ബിജെപി അക്രമിക്കുന്നുവോ അത്രത്തോളം ശക്തിയോടെ ബിജെപിക്കെതിരെ പോരാടുമെന്നും പ്രിയങ്ക ഗംഗാപ്രയാണത്തിനിടെ പറഞ്ഞിരുന്നു.
English Summary: "Would Priyanka Gandhi Drink It Before?" Nitin Gadkari On Ganga Clean-Up