ADVERTISEMENT

തിരുവനന്തപുരം∙ കോവളം ഭാഗത്ത് ‘അജ്ഞാത ഡ്രോണ്‍’ പറത്തിയവരെ പൊലീസ് കണ്ടെത്തി. റെയില്‍ പാതാ വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടത്തുന്ന കമ്പനിയുടെ ഡ്രോണ്‍ നിയന്ത്രണം വിട്ട് കോവളം ഭാഗത്തെത്തിയതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പറക്കാന്‍ ശേഷിയുള്ള ഡ്രോണ്‍, ജീവനക്കാര്‍ കാറിലിരുന്ന് പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് നിയന്ത്രണം വിട്ട് കോവളം ഭാഗത്തേക്ക് പറന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ട്രോണ്‍ സൊല്യൂഷന്‍ കമ്പനിയാണ് റെയില്‍വേയ്ക്കുവേണ്ടി സര്‍വേ നടത്തുന്നത്. കമ്പനി ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു.

നാലു ദിവസം മുന്‍പാണ് കോവളം കടല്‍ത്തീരത്ത് ‘അജ്ഞാത ഡ്രോണ്‍’ പറന്നത്. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് രാത്രി 1 മണിയോടെ ഡ്രോണ്‍ പറക്കുന്നത് കണ്ടത്. പിന്നീട് കോവളം, കൊച്ചുവേളി, ശംഖുമുഖം ഭാഗത്തുള്ളവരും ഡ്രോണ്‍ പറക്കുന്നത് കണ്ടു. വിഎസ്എസ്‌സിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഡ്രോണ്‍ കണ്ടതായി അറിയിച്ചതോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. സ്വകാര്യ കമ്പനികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോവളത്ത് പറന്ന ഡ്രോണിന്റെ ഉടമകളെ തിരിച്ചറിഞ്ഞത്.

അതേസമയം, ഇന്നലെ രാത്രി പൊലീസ് ആസ്ഥാനത്തിനു മുകളിലൂടെ ഡ്രോണ്‍ പറന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പൊലീസ് ആസ്ഥാനത്ത് സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ്  രാത്രി പത്തരയോടെ ഡ്രോണ്‍ പറക്കുന്നത് കണ്ടത്. വിശദമായി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതിനു പിന്നാലെ അതീവ സുരക്ഷാ മേഖലയായ പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തും ഡ്രോണ്‍ പറന്നായി പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഡ്രോൺ ക്യാമറ ഉപയോഗിക്കുന്നവർ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചു റജിസ്‌ട്രേഷൻ നടത്തിയിരിക്കണമെന്ന് പൊലീസ് അറിയിച്ചു. 2018 ഡിസംബർ മുതൽ ഡ്രോണുകൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകൾ മുതൽ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് റജിസ്‌ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്ക് മുകളിൽ പറക്കാൻ പാടില്ല. സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി ആവശ്യമില്ല. 

നാനോ ഡ്രോണുകൾക്ക് മുകളിലുള്ള എല്ലാ ഡ്രോണുകള്‍ക്കും വ്യോമയാന ഡയറക്ടറേറ്റ്  നൽകുന്ന പെർമിറ്റും വ്യക്തിഗത തിരിച്ചറിയൽ നമ്പരും വേണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താൻ പാടുള്ളൂ. പാർലമെന്റ്, രാഷ്ട്രപതിഭവൻ, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങൾ, സംസ്ഥാന സെക്രട്ടറിയേറ്റ്, മറ്റു സുരക്ഷാ സ്ഥാപനങ്ങൾ രാജ്യാന്തരഅതിർത്തിയുടെ 50 കിലോമീറ്റർ പരിധിയിലും കടലിൽ തീരത്തു നിന്ന് 500 മീറ്ററിനപ്പുറവും ഡ്രോണുകൾ പറത്താൻ പാടില്ലെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com