ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്ത് പ്രളയമുണ്ടാക്കിയത് ഡാമുകൾ തുറന്നുവിട്ടതിലെ അപാകതയാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട്. കേരളത്തിലെ മിക്ക ജില്ലകളിലെയും ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കം മനുഷ്യനിർമിതമാണ് എന്നു വ്യക്തമാക്കിക്കൊണ്ടാണ് ഇന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇക്കാര്യത്തിൽ വിശദമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകണമെന്നും അമിക്കസ് ക്യൂറി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

പ്രളയമുണ്ടായതു സർക്കാരിന്റെ അപക്വമായ ഇടപെടൽ കൊണ്ടാണെന്നും സർക്കാർ സംവിധാനങ്ങൾക്കു തെറ്റുപറ്റിയിട്ടുണ്ടെന്നും ഇതു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു 16 ഹർജികൾ ഹൈക്കോടതിയിലെത്തിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ കോടതിയെ സഹായിക്കുന്നതിനു വേണ്ടിയാണ് അഭിഭാഷകൻ ജേക്കബ് പി. അലക്സിനെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചത്. പരാതികൾ പരിഗണിച്ചു വിശദമായ പഠനങ്ങൾക്കുശേഷമാണ് ജേക്കബ് പി. അലക്സ് ഇന്നു കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

അപ്രതീക്ഷിതമായുണ്ടായ മഴ മാത്രമാണ്‌ പ്രളയ കാരണമെന്ന വാദത്തിൽ വസ്തുതയില്ല. കേരളത്തിൽ പെയ്ത മഴയുടെ അളവു രേഖപ്പെടുത്തുന്നതിനോ പഠിക്കുന്നതിനോ സംസ്ഥാനത്തു സംവിധാനങ്ങൾ തയാറായിട്ടില്ല. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള മുന്നറിയിപ്പുകൾ ലഭിച്ചിട്ടും സർക്കാർ സംവിധാനങ്ങൾ അവയൊന്നും കൃത്യമായ പരിശോധിക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഡാമുകൾ തുറന്നു വിടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുത്തില്ല. ജനങ്ങൾക്കു നൽകേണ്ട ഓറഞ്ച്, റെഡ് അലേർട്ടുകൾ പുറപ്പെടുവിക്കാതെ ഡാമുകൾ കൂട്ടമായി തുറന്നുവിട്ടതാണു പ്രളയത്തിനിടയാക്കിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.

ജ‍ഡ്ജി അധ്യക്ഷനായ സ്വതന്ത്രകമ്മിറ്റി ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തണമെന്നാണു റിപ്പോർട്ടിലുള്ള പ്രധാന ശുപാർശ. കാലാവസ്ഥാ വിദഗ്ധർ, ഡാം മാനേജ്മെന്റ് വിദഗ്ധർ തുടങ്ങിയവർ സമിതിലുണ്ടായിരിക്കണം. 2018ലുണ്ടായ പ്രളയത്തിൽനിന്നു കേരളം പഠിക്കണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള താക്കീതായിരിക്കണം കോടതി നടപടി. വളരെ ഗൗരവമായി തന്നെ കോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

പ്രളയ ദുരിതാശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അടങ്ങുന്ന ഇടക്കാല റിപ്പോർട്ട് നേരത്തെ അമിക്കസ് ക്യൂറി കോടതിയിൽ സമർപ്പിച്ചിരുന്നു. ദുരിതബാധിതര്‍ക്കു നേരിട്ടു സഹായധനം എത്തിക്കണം പ്രളയ ബാധിതര്‍ക്ക് വെള്ളം, വൈദ്യുതി, പാചക വാതകം എന്നിവ സൗജ്യമായി നല്‍കുന്നത് പരിഗണിക്കണം, നഷ്ടം കണക്കാക്കാൻ വാർഡ് തലത്തിൽ സമിതികൾ രൂപീകരിക്കണമെന്നും മറ്റും ആവശ്യപ്പെട്ടായിരുന്നു ഇടക്കാല റിപ്പോർട്ട്.

റിപ്പോർട്ടിന്റെ പൂർണ രൂപം: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com