ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തില്‍ പ്രളയമുണ്ടായതിനു കാരണം അണക്കെട്ടുകള്‍ തുറന്നു വിട്ടതിലെ അപാതതയാണെന്നു ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘പ്രളയം’ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകുമെന്നുറപ്പായി.

വിശദമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് അമിക്കസ് ക്യൂറിയായ ജേക്കബ് പി. അലക്സിന്റെ റിപ്പോര്‍ട്ട്. പ്രളയശേഷം പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. എന്നാല്‍, അണക്കെട്ടുകള്‍ തുറക്കുന്നതില്‍ വീഴ്ച വന്നിട്ടില്ലെന്നു സര്‍ക്കാരും കെഎസ്ഇബിയും ആവര്‍ത്തിക്കുന്നു. പ്രളയം ബാധിച്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വിഷയം ഉയര്‍ത്തിക്കാട്ടാനുള്ള തയാറെടുപ്പിലാണ് പ്രതിപക്ഷവും ബിജെപിയും. 

പ്രളയമുണ്ടായത് സര്‍ക്കാരിന്റെ ഭാഗത്തെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി 16 ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയതിനെത്തുടര്‍ന്നാണ് കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ മഴ മാത്രമാണ്‌ വന്‍ദുരന്തത്തിനു കാരണമെന്ന വാദത്തില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്നതാണിത്.

ജൂലൈ പകുതി കഴിഞ്ഞപ്പോള്‍ തന്നെ അണക്കെട്ടുകള്‍ നിറഞ്ഞെന്നും മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന സംസ്ഥാന - കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് കേരള സര്‍ക്കാര്‍ അവഗണിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. 2018 ജൂലൈ 31ന് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2395.68 അടിയായി ഉയര്‍ന്നു. പരമാവധി സംഭരണശേഷി 2403 അടിയാണ്. മുല്ലപെരിയാര്‍ നിറഞ്ഞ് അവിടെനിന്നുള്ള വെള്ളം ഇടുക്കിയിലെത്താന്‍ സാധ്യത ഉണ്ടായിട്ടും ജലനിരപ്പ് പിടിച്ചു നിര്‍ത്താന്‍ ഒന്നും ചെയ്തില്ലെന്നു പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ ആരോപിക്കുന്നു. ഓഗസ്റ്റ് 9ന് ജലനിരപ്പ് 2398.98 അടിയായപ്പോഴാണ് ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്താന്‍ അനുവദിച്ചതെന്നും അപ്പോഴേക്കും സമയം വൈകിയതായും പ്രതിപക്ഷം ആരോപിക്കുന്നു. ചാലക്കുടി പുഴയിലെ 6 അണക്കെട്ടുകളാണ് ഒരുമിച്ച് തുറന്നത്. പെരിങ്ങല്‍കുത്ത് അണക്കെട്ട് ജൂണ്‍ 10ന് തന്നെ പൂര്‍ണശേഷിയെത്തിയെങ്കിലും അധികൃതര്‍ തുറന്നില്ലെന്നും പ്രതിപക്ഷം പറയുന്നു. പമ്പയില്‍ 9 അണക്കെട്ടുകള്‍ ക്രമമായി തുറന്നു വിട്ടിരുന്നെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ പ്രളയക്കെടുതികള്‍ ഉണ്ടാകുമായിരുന്നില്ലെന്നും വാദമുണ്ട്.

വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ട് തുറക്കുന്നതിനു മുന്നറിയിപ്പു നല്‍കുന്നതില്‍ ചെറിയൊരു പാളിച്ച ഉണ്ടായെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പമ്പയില്‍ ശബരിഗിരി അണക്കെട്ട് തുറന്നപ്പോള്‍ വേണ്ടത്ര മുന്നറിയിപ്പ് ഉണ്ടായില്ലെന്നു സിപിഎം എംഎല്‍എ രാജു എബ്രഹാമും അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് ഈ നിലപാട് അദ്ദേഹം തിരുത്തി. പ്രളയത്തിനു കാരണം അണക്കെട്ടുകള്‍ തുറന്നതാണെന്ന വാദം വസ്തുതാപരമല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിലെ ന്യൂനതയും കാരണമായതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കാലാവസ്ഥാ വകുപ്പ് അതിതീവ്രമഴയുടെ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. 

അണക്കെട്ടുകളിലെ ജലം തുറന്നു വിട്ടതും പ്രളയവുമായി െചറിയ ബന്ധം മാത്രമാണ് ഉള്ളതെന്നായിരുന്നു കേന്ദ്ര ജല കമ്മിഷന്റെ റിപ്പോര്‍ട്ടും. അണക്കെട്ടുകള്‍ തുറന്നതല്ല, അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയാണ് പ്രളയത്തിനു കാരണമെന്നും കമ്മിഷന്‍ കണ്ടെത്തി. െകഎസ്ഇബി പറയുന്നതും ഇങ്ങനെതന്നെ. 2018 ജൂണ്‍ 19 മുതല്‍ ജൂലൈ 15വരെ ശക്തമായ മഴ ഒന്നാംഘട്ടമായി പെയ്തു. ഓഗസ്റ്റ് 15,16,17,18 ദിവസങ്ങളില്‍ വീണ്ടും ശക്തമായ മഴ പെയ്തു. അണക്കെട്ടുകളില്‍ ജലനിരപ്പ് പെട്ടെന്നു ഉയര്‍ന്നു. അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായി. അണക്കെട്ടുകള്‍ തുറന്നതില്‍ അപാകതയില്ലെന്നും കനത്ത മഴയാണ് പ്രളയത്തിനു കാരണമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com