കശ്മീരിന്‍റെ പ്രത്യേകാധികാരം റദ്ദാക്കാൻ അനുവദിക്കില്ല: പാക്കിസ്ഥാൻ
Mail This Article
ഇസ്‌ലാമാബാദ്∙ കശ്മീരിനുള്ള പ്രത്യേകാധികാരം എടുത്തുകളയാൻ കേന്ദ്രം നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ വിമർശനവുമായി പാക്കിസ്ഥാൻ. ജമ്മു കശ്മീരിനു പ്രത്യേകാധികാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ ലംഘിക്കുന്ന നീക്കമാണിതെന്നും പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു.
ഏതു സാഹചര്യത്തിലായാലും പാക്കിസ്ഥാൻ ഇതിനെ അംഗീകരിക്കില്ല. കശ്മീരികളും ഇതിനെ എതിർക്കും –ഫൈസൽ പറഞ്ഞു. കശ്മീരിന്‍റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്‍റുമായ മെഹ്ബൂബ മുഫ്തിയും പരസ്യമായി രംഗത്തെത്തിയിരുന്നു. ഭരണഘടനയിലെ 370-ാം അനുച്ഛേദം അസാധുവാക്കുന്ന പക്ഷം ജമ്മു കശ്മീരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള എല്ലാ ബന്ധവും അവസാനിക്കുമെന്നും മുഫ്തി ശനിയാഴ്ച പറഞ്ഞു.
370 അനുച്ഛേദം ഇന്ത്യയും ജമ്മു കശ്മീരും തമ്മിലുള്ള ബന്ധത്തിന്‍റെ പാലമാണെന്നും ഇത് അസാധുവാക്കുന്ന പക്ഷം ഈ ബന്ധം തുടരില്ലെന്നും മുഫ്തി പറഞ്ഞു. ‘നിയമം അടിസ്ഥാനമാക്കിയാണു ജമ്മു കശ്മീരിന് ഈ പദവി നല്‍കിയത്. അത് എടുത്തു കളയുകയാണെങ്കില്‍ നിബന്ധനകളില്ലാതെ ഇന്ത്യയില്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടി വരും’- മുഫ്തി കൂട്ടിച്ചേര്‍ത്തു.
English summary; Will Not Accept Abrogation Of Article 370 In Kashmir: Pakistan