ADVERTISEMENT

കൊച്ചി ∙ അര നൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായി നിന്ന കെ.എം. മാണി(86) വിടവാങ്ങി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ലേക്‌ഷോർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മാണിയുടെ മരണം ഇന്നലെ വൈകിട്ട് 4.57 നായിരുന്നു. മകൻ ജോസ് കെ. മാണിയും മറ്റു ബന്ധുക്കളും ആശുപത്രിയിൽ സമീപത്തുണ്ടായിരുന്നു.

എംബാം ചെയ്ത ശേഷം അരമണിക്കൂർ ആശുപത്രിയിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരം മോർച്ചറിയിലേക്കു മാറ്റി. ഇന്നു രാവിലെ 9.30ന് വിലാപയാത്രയായി കോട്ടയത്തേക്കു കൊണ്ടുപോകും. 12 ന് കേരള കോൺഗ്രസ് സംസ്ഥാന ഓഫിസിലും 12.30 ന് തിരുനക്കര മൈതാനത്തും 4.30 ന് പാലാ ടൗൺ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്നിന്.

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയും എംഎൽഎയുമായ കെ.എം മാണി കേരള കോൺഗ്രസ് (എം) ചെയർമാനും ലീഡറുമായിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തെ പലതലത്തിൽ നിർണായകമായി സ്വാധീനിച്ച സുദീർഘമായ രാഷ്ട്രീയ ജീവിതത്തിനാണ് മാണിയുടെ മരണത്തോടെ തിരശ്ശീല വീഴുന്നത്. കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്ന കെ.എം. മാണി, കോൺഗ്രസ് നേതാവ് പി.ടി ചാക്കോയുടെ മരണശേഷം അദ്ദേഹത്തിന്റെ അനുയായികളും സ്നേഹിതരും ചേർന്ന് 1964 ൽ രൂപീകരിച്ച കേരള കോൺഗ്രസിലെത്തി. പിന്നീടെക്കാലവും പല പിളർപ്പുകൾക്കിടയിലും കേരള കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്നു.

1965 ൽ പാലായിൽ നിന്ന് ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്തവണ സഭ ചേർന്നില്ല. 1967 ൽ വീണ്ടും ജയിച്ചു. തുടർന്ന് 2016 വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും അവിടെ നിന്നു തന്നെ തിരഞ്ഞെടുക്കപ്പെട്ടു. ഒരേ മണ്ഡലത്തിൽനിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ (13), ഏറ്റവും കൂടുതൽ കാലം മന്ത്രിസ്‌ഥാനം വഹിച്ച എംഎൽഎ (24 വർഷം), ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം (12), കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 തവണ), ഏറ്റവും കൂടുതൽ കാലം ധന വകുപ്പും (11 വർഷം 8 മാസം) നിയമ വകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്‌ത മന്ത്രി തുടങ്ങിയവ കെ.എം മാണി കേരള രാഷ്ട്രീയത്തിൽ സൃഷ്ടിച്ച റെക്കോർഡുകളാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ കർഷക ദമ്പതികളായ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്‌ക്കൽ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 ന് ജനിച്ചു.

ഭാര്യ: കുട്ടിയമ്മ. മറ്റു മക്കൾ: എൽസമ്മ, സാലി, ആനി, ടെസി, സ്‌മിത. മരുമക്കൾ: ഡോ. തോംസണ്‍ ജേക്കബ് കവലയ്ക്കല്‍ ചങ്ങനാശേരി (ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് തിരുവല്ല), എം.പി. ജോസഫ് മേനാച്ചേരി എറണാകുളം (റിട്ട. അഡീ ചീഫ് സെക്രട്ടറി), ഡോ. സേവ്യര്‍ മാത്യു ഇടയ്ക്കാട്ടുകുടിയില്‍ കോതമംഗലം (ഇവിഎം മോട്ടോഴ്സ് എറണാകുളം), നിഷ ജോസ് കെ. മാണി നേരോത്ത് ആലപ്പുഴ, ഡോ. സുനില്‍ ജോര്‍ജ് ഇലവനാല്‍ കോഴിക്കോട് (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കോഴിക്കോട്), രാജേഷ് പീറ്റര്‍ കുരീത്തടം എറണാകുളം (സീലോര്‍ഡ് ഹോട്ടല്‍ എറണാകുളം). 

വിലാപ യാത്ര, പൊതുദർശനം വഴിയും സമയവും

വിലാപയാത്ര എറണാകുളത്തുനിന്നു പുറപ്പെടുന്ന സമയം : ഇന്നു രാവിലെ 9.30.

യാത്രാവഴി : തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ.

പൊതുദർശനം – കോട്ടയ‌ം കേരള കോൺഗ്രസ് ഓഫിസിൽ : ഉച്ചയ്ക്ക് 12.00

തിരുനക്കര മൈതാനം : 12.30 മുതൽ രണ്ടു വരെ. 

രണ്ടിന് പാലായ്ക്കു പുറപ്പെടും.

യാത്രാവഴി : കഞ്ഞിക്കുഴി, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി. 

പൊതുദർശനം – മരങ്ങാട്ടുപിള്ളി : വൈകിട്ട് 3.30 .

പാലാ മുനിസിപ്പൽ ടൗൺ ഹാൾ : 4.30 

പാലായിലെ വസതിയിൽ : വൈകിട്ട് ആറു മണി. 

സംസ്കാര ശുശ്രൂഷ : വീട്ടിൽ നാളെ 2 മണി.

പാലാ കത്തീഡ്രൽ പള്ളി: നാളെ 3 മണി.

പാലായിലും മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് വരും

തിരുവനന്തപുരം ∙ കെ.എം. മാണിയുടെ നിര്യാണത്തോടെ പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും. മണ്ഡലത്തിന് 6 മാസത്തിലേറെ ജനപ്രതിനിധി ഇല്ലാതാകാൻ പാടില്ലെന്നതാണു ചട്ടം. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ 2 വർഷം കൂടി ബാക്കിയുണ്ടെന്നതിനാൽ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനാവില്ല. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ 9 എംഎൽഎമാർ മത്സരരംഗത്തുണ്ട്. ഇവരിൽ ജയിക്കുന്നവരുടെ നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു വേണം. പി.ബി. അബ്ദുൽ റസാഖിന്റെ മരണത്തോടെ മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഒഴിഞ്ഞു കിടക്കുകയാണ്. തിരഞ്ഞെടുപ്പു കേസിൽ വിധി വരുന്നതോടെ ഇവിടെയും ഉപതിരഞ്ഞെടുപ്പു നടത്തണം. 

English Summary: Kerala's Former Finance Minister KM Mani passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com