ADVERTISEMENT

തിരുവനന്തപുരം ∙ മഹാകവി പാലാ നാരായണന്‍ നായര്‍ കെ.എം. മാണിയെ കവിതയില്‍ വിശേഷിപ്പിച്ചത് ‘മാണി പ്രമാണി’ എന്നാണ്. കെ.ആര്‍. നാരായണന്‍ പ്രസിഡന്റായ ശേഷം പാലായില്‍ വന്നപ്പോള്‍ ‘മാണി സാര്‍’ എന്നാണ് അഭിസംബോധന ചെയ്തത്. രാഷ്ട്രീയ രംഗത്തെ നേട്ടങ്ങളാണ് ഈ വിളിപ്പേരുകള്‍ക്കു പിന്നില്‍.

ഒരു മണ്ഡലം രൂപീകരിച്ച ശേഷം ആ മണ്ഡലത്തില്‍നിന്ന് എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുക എന്ന റെക്കോര്‍ഡ് അടക്കം നിരവധി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉടമയാണ് കെ.എം. മാണി. നിയമസഭയിലെ പ്രവര്‍ത്തനത്തിനായി ഇംഗ്ലിഷ് നിഘണ്ടുവില്‍ ‘അഡീഷണാലിറ്റി’ എന്ന വാക്കുതന്നെ അദ്ദേഹം സംഭാവന ചെയ്തെന്ന് രാഷ്ട്രീയക്കാര്‍ക്കിടയില്‍ പ്രചരിക്കുന്ന തമാശയുണ്ട്. നിയമസഭാംഗമായി 52 വർഷം പൂർത്തിയാക്കുമ്പോഴാണ് കെ.എം. മാണിയുടെ വിടവാങ്ങല്‍.

1965 ൽ ആണു കെ.എം. മാണി ആദ്യം മത്സരിക്കുന്നത്. പാലാ മണ്ഡലം രൂപീകരിക്കുന്നതും ആ വര്‍ഷംതന്നെ . പാലായില്‍ നിന്നു വിജയിച്ചെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ സഭ ചേർന്നില്ല. 1967 ലെ തിരഞ്ഞെടുപ്പിലും വിജയമാവർത്തിച്ച മാണി സത്യപ്രതിജ്ഞ ചെയ്തതു മാർച്ച് 15ന്. തുടർച്ചയായോ അല്ലാതെയോ സഭാംഗമായി ആരും കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയിട്ടില്ല.

1970 മുതല്‍ പുതുപ്പള്ളി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി വിജയിക്കുന്ന ഉമ്മന്‍ചാണ്ടിയാണ് തൊട്ടുപിന്നിലുള്ളത്. ദേശീയ നേതാക്കളുടെ നിരയിലും മാണിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കുമായിട്ടില്ല. ഇന്ദ്രജിത് ഗുപ്ത 41 വര്‍ഷം ലോക്സഭയില്‍ അംഗമായി; സോമനാഥ് ചാറ്റര്‍ജി 38 വര്‍ഷവും സഭയില്‍ കൃത്യമായി ഹാജരായി കഴിയുന്നത്ര സമയം സഭയില്‍ ഇരിക്കുന്നതാണ് മാണിയുടെ രീതി.

KM Mani
കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ് എന്നിവര്‍

കേരള നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.എം. മാണിയെ നിയമസഭയിലെ അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത് 1962 മുതല്‍ വിസ്കോന്‍സിനില്‍നിന്ന് അമേരിക്കന്‍ സെനറ്റിലേക്ക് തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഫ്രെഡ് റിസറിനോടാണ്.

KM Mani with Karunakaran
കെ.എം.മാണി കെ. കരുണാകരനൊപ്പം

ഇഎംഎസിന്റെ നേതൃത്വത്തില്‍ 117 പേരുടെ പിന്തുണയുള്ള സര്‍വകക്ഷി മന്ത്രിസഭയുടെ കാലത്താണ് കെ.എം.മാണി സഭയിലെത്തുന്നത്. കെ. കരുണാകരന്റെ നേതൃത്വത്തില്‍ 9 പേരും െക.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 5 പേരും മാത്രം പ്രതിപക്ഷത്ത്. 1967 മാര്‍ച്ച് 20 നായിരുന്നു നിയമസഭയിലെ കന്നിപ്രസംഗം. സഭയിൽ മാണിയുടെ ആദ്യ ചോദ്യം റബർ വിലത്തകർച്ചയെക്കുറിച്ചായിരുന്നു.

2014 മാർച്ച് 12ന് കെ.ആർ. ഗൗരിയമ്മയുടെ റെക്കോർഡ് തകർത്താണ് ഏറ്റവും കൂടുതൽ കാലം എംഎൽഎയായ വ്യക്തിയായി മാണി മാറിയത്. ഏറ്റവും കൂടുതൽ കാലം മന്ത്രിസ്‌ഥാനം വഹിച്ചയാൾ, ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം (12), ഏറ്റവും കൂടുതൽ തവണ മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തയാൾ (13), കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13), കൂടുതൽ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്‌ത മന്ത്രി എന്നീ റെക്കോർഡുകളും മാണിയുടെ പോക്കറ്റിലുണ്ട്.

1977 - 75 കാലഘട്ടത്തിലാണ് ആദ്യമായി മന്ത്രിയാകുന്നത്. ധനവും നിയമവുമായിരുന്നു വകുപ്പുകള്‍. 1976 - 77 വര്‍ഷത്തിലാണ് ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്നത്. 1986 - 87 സാമ്പത്തികവര്‍ഷത്തില്‍ അവതരിപ്പിച്ച ബജറ്റ് വിവാദമായി. മിച്ച ബജറ്റ് എന്ന പ്രഖ്യാപനത്തോടെയായിരുന്നു ബജറ്റ് അവതരണം. എന്നാല്‍ പാര്‍ലമെന്റില്‍ ധനകാര്യസഹമന്ത്രി ജനാര്‍ദ്ദനന്‍ പൂജാരി ഒരു ചോദ്യത്തിന് ഉത്തരമായി കേരളത്തിന്റെ വര്‍ഷാവസാന കണക്ക് കമ്മിയാണെന്ന് വെളിപ്പെടുത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി കെ. കരുണാകരന്‍ ബജറ്റ് കമ്മിയുമാകാം മിച്ചവുമാകാം എന്നു പറഞ്ഞത് കൂടുതല്‍ വിവാദമായി.

KM Mani with TM Jacob
ടി.എം.ജേക്കബും കെ.എം.മാണിയും

ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ നിര്‍ദിഷ്ട തീയതിയില്‍ ഒരുമിച്ച് പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് ഫിനാന്‍സ് ബില്‍ സമ്പ്രദായം കേരളത്തിലാദ്യമായി കൊണ്ടുവന്നത് കെ.എം. മാണിയാണ്. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ഭാര്യാപിതാവ് ഗിര്‍ധാരിലാല്‍ 20 ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുകഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചത് കെ.എം.മാണിയാണ്. നിയമസഭാ ലൈബ്രറിയിലെ റഫറന്‍സ് സംവിധാനം ഏറ്റവും കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിച്ചതും മാണി തന്നെ. ഓരോ വിഷയവും ആഴത്തില്‍ പഠിച്ചായിരുന്നു പ്രസംഗം.

കെ.എം.മാണി വിവിധ മന്ത്രിസഭകളിൽ വഹിച്ച വകുപ്പുകൾ

∙ ധനം
26 ഡിസംബർ 1975 – 25 മാർച്ച് 1977
രണ്ടാം സി.അച്യുതമേനോൻ മന്ത്രിസഭ

∙ ആഭ്യന്തരം
11 ഏപ്രിൽ 1977 – 25 ഏപ്രിൽ 1977
ഒന്നാം കെ.കരുണാകരൻ മന്ത്രിസഭ

∙ ആഭ്യന്തരം
27 ഏപ്രിൽ 1977 – 21 ഡിസംബർ 1977
16 സെപ്‌റ്റംബർ 1978 – 27 ഒക്‌ടോബർ 1978
ഒന്നാം എ.കെ.ആന്റണി മന്ത്രിസഭ

∙ ആഭ്യന്തരം
29 ഒക്‌ടോബർ 1978 – 26 ജൂലൈ 1979
പി.കെ.വാസുദേവൻ നായർ മന്ത്രിസഭ

∙ ധനകാര്യം, നിയമം
25 ജനുവരി 1980 – 20 ഒക്‌ടോബർ 1981
ഒന്നാം ഇ.കെ.നായനാർ മന്ത്രിസഭ

∙ ധനകാര്യം, നിയമം
28 ഡിസംബർ 1981 – 17 മാർച്ച് 1982
രണ്ടാം കെ.കരുണാകരൻ മന്ത്രിസഭ

∙ ധനകാര്യം, നിയമം
24 മേയ് 1982 – 15 മേയ് 1986

∙ വൈദ്യുതി
06 ജൂൺ 1985– 25 മേയ് 1986

∙ നിയമം, ജലസേചനം
16 മേയ് 1986 – 25 മാർച്ച് 1987
മൂന്നാം കെ.കരുണാകരൻ മന്ത്രിസഭ

∙ റവന്യു, നിയമം
24 ജൂൺ 1991 – 16 മാർച്ച് 1995
നാലാം കെ.കരുണാകരൻ മന്ത്രിസഭ

∙ റവന്യു, നിയമം
22 മാർച്ച് 1995 – 09 മേയ് മാർച്ച് 1996
രണ്ടാം എ.കെ.ആന്റണി മന്ത്രിസഭ

∙ റവന്യു, നിയമം
17 മേയ് 2001 – 31 ഓഗസ്‌റ്റ് 2004
മൂന്നാം എ.കെ.ആന്റണി മന്ത്രിസഭ

∙ റവന്യു, നിയമം
31 ഓഗസ്‌റ്റ് 2004 – 17 മേയ് 2006
ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭ

∙ ധനം, നിയമം, ഭവനനിർമാണം
18 മേയ് 2011 – 2015
രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com