ADVERTISEMENT

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടിയെന്നു കേരള കോൺഗ്രസിനെ വിശേഷിപ്പിച്ചത് കെ.എം.മാണിയാണ്. പിളർന്നവരൊക്കെ തളരുകയോ പിന്നീടു മാണിക്കൊപ്പം ചേരുകയോ ചെയ്തിട്ടുണ്ട്. പിളർപ്പിനു കാരണമാകുന്ന തർക്കങ്ങളുടെയൊക്കെ ഒരു വശത്തു മാണിയായായിരുന്നു. കൂടെനിന്നവരെല്ലാം മറുകണ്ടം ചാടിയപ്പോഴും അവസരമറിഞ്ഞു നീങ്ങിയും ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചും കേരള കോൺഗ്രസ്(എം) പാർട്ടിയെ മാണി ശക്തമാക്കി.

ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോ തൃശൂരിൽ അപകടത്തിൽപ്പെട്ടപ്പോൾ കാറിൽ ഒരു സ്ത്രീയുണ്ടായിരുന്നുവെന്ന പ്രചാരണത്തിൽനിന്നാണ് കേരള കോൺഗ്രസിന്റെ കഥ തുടങ്ങുന്നത്. മന്ത്രിസ്ഥാനം രാജിവച്ച ചാക്കോ ഹൃദയസ്തംഭനത്തെത്തുടർന്നു മരിച്ചതോടെ കോൺഗ്രസുമായി തെറ്റിയ കെ.എം.ജോർജും ആർ.ബാലകൃഷ്ണപിള്ളയും അടക്കമുള്ള നേതാക്കൾ എൻഎസ്എസിന്റെ പിന്തുണയോടെ കേരള കോൺഗ്രസ് രൂപീകരിച്ചു. കെ.എം. ജോർജ് പാർട്ടി ചെയർമാനായി. 1965ലെ തിരഞ്ഞെടുപ്പിൽ 26 സീറ്റുനേടി കേരളകോൺഗ്രസ് ആദ്യ ചുവടുവച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിനു കഴിഞ്ഞില്ല.

അടിയന്തരാവസ്ഥക്കാലത്ത് കേരള കോൺഗ്രസ് നേതാക്കളായ കെ.എം. ജോർജും ബാലകൃഷ്ണപിള്ളയും ജയിലിലായി.  അച്യുതമേനോൻ സർക്കാരിൽ ചേരാനുള്ള നിർദേശം ഇന്ദിരാഗാന്ധി മുന്നോട്ടുവച്ചു.  കേരള കോൺഗ്രസ് മന്ത്രിസഭയിൽ ചേരാനുള്ള തീരുമാനമെടുത്തു. അധികാരം വാതിൽക്കലെത്തിയതോടെ പാർട്ടിയിൽ തർക്കങ്ങളും ആരംഭിച്ചു. പാർട്ടി ചെയർമാനും പാർലമെന്ററി പാർട്ടി നേതാവും ഒരാളാകാൻ പാടില്ലെന്ന നിർദേശം കെ.എം. മാണി മുന്നോട്ടുവച്ചു. കെ.എം. ജോർജ് പാർട്ടി ചെയർമാൻ ആയതിനാൽ 1975 ഡിസംബർ 26ന് കെ.എം. മാണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബാലകൃഷ്ണപിള്ളയും മന്ത്രിയായി.

പാർട്ടിയിലെ ഭിന്നതകൾ തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. ബാലകൃഷ്ണപിള്ള രാജിവച്ചു. പകരം മന്ത്രിയായ കെ.എം. ജോർജ് 1976 ജൂൺ 26ന് മരിച്ചു. മാണിയുടെ ചതിയിൽ മനം നൊന്താണ് ജോർജ് മരിച്ചതെന്ന് ബാലകൃഷ്ണപിള്ള ആരോപിച്ചത് തർക്കങ്ങൾ രൂക്ഷമാക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ മാണി ആഭ്യന്തരമന്ത്രിയായി. കേരള കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനത്തേക്കും മാണിയെത്തി.

കരുണാകരനു സ്ഥാനം ഒഴിയേണ്ടിവന്നപ്പോൾ ആന്റണി മുഖ്യമന്ത്രിയായി. മാണി മന്ത്രിയായി തുടർന്നു. തിരഞ്ഞെടുപ്പ് കേസിനെത്തുടർന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നപ്പോൾ പകരം പി.ജെ. ജോസഫ് മന്ത്രിയായി. മാണി കേസ് ജയിച്ചു തിരികെയെത്തിയപ്പോൾ ജോസഫ് രാജിവച്ചു. പകരം പാർട്ടി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ടു. അതിനെച്ചൊല്ലിയുള്ള തർക്കമാണ് പിളർപ്പുകളിൽനിന്ന് പിളർപ്പുകളിലേക്ക് പാർട്ടിയെ നയിച്ചത്. 

കെ.എം. ജോർജിന്റെ മരണത്തിനു മുൻപ് ജോർജിന്റെയും മാണിയുടെയും ഗ്രൂപ്പുകളാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്. ജോർജിന്റെ മരണത്തോടെ 77ൽ ബാലകൃഷ്ണപിള്ള പുതിയ പാർട്ടിയുണ്ടാക്കി. 77ലെ തിരഞ്ഞെടുപ്പിൽ മാണി യുഡിഎഫിലും പിള്ള ഇടതുപക്ഷത്തുമായി. 1979ൽ കെ.എം. മാണിയുമായി തെറ്റി പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ് (ജോസഫ്) പാർട്ടി രൂപീകരിച്ചു. ടി.എം. ജേക്കബ് ജോസഫിനൊപ്പമായിരുന്നു.

1980ൽ ആന്റണിപക്ഷം ഇടതുപക്ഷത്തെത്തിയപ്പോൾ മാണിയും ജോസഫും ഇടതുപക്ഷത്തെത്തി. 1982ൽ ഇരുവരും യുഡിഎഫിലേക്ക് തിരിച്ചുപോയി. യുഡിഎഫിലെത്തിയപ്പോൾ ബാലകൃഷ്ണപിള്ളയും ജോസഫും മാണിയും ഒന്നായി. 1987ൽ മാണിയും ജോസഫും വീണ്ടും വേർപിരിഞ്ഞു യുഡിഎഫിൽനിന്നു. ടി.എം. ജേക്കബ് മാണിക്കൊപ്പം നിന്നു. പിള്ള ജോസഫിനൊപ്പം. 1989ൽ ജോസഫും പിള്ളയും പിളർന്നു. കേരള കോൺഗ്രസ്(ബി)നിലവിൽവന്നു.

1989ൽ ഇടതുമുന്നണിയിലേക്ക് പോയ ജോസഫിനൊപ്പം പി.സി. ജോർജും ഉണ്ടായിരുന്നു. 1993ൽ ടി.എം. ജേക്കബ് മാണി ഗ്രൂപ്പ് വിട്ടപ്പോൾ ജേക്കബ് ഗ്രൂപ്പ് നിലവിൽവന്നു. 95ൽ പിള്ള ഗ്രൂപ്പിൽനിന്ന് ജോസഫ് എം. പുതുശേരി പിളർന്ന് പുതിയ പാർട്ടിയുണ്ടാക്കി. പിന്നീട് പുതുശേരി മാണിയുടെ പാർട്ടിയിലെത്തി. 2003ൽ വീണ്ടും പിളർപ്പ്. മാണിയുമായി അകന്ന് പുറത്തുപോയ പി.സി. തോമസ് ഐഎഫ്ഡിപി എന്ന പുതിയ പാർട്ടിയുണ്ടാക്കി. മൂവാറ്റുപുഴയിൽനിന്ന് ജയിച്ച് എൻഡിഎ മന്ത്രിസഭയിൽ മന്ത്രിയായി. ഇപ്പോൾ കോട്ടയത്ത് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നു.

പി.സി. ജോർജ് ജോസഫിൽനിന്ന് അകന്ന്  സെക്യുലർ പാർട്ടിയുണ്ടാക്കി. പിന്നീട് മാണിയുമായുള്ള ശത്രുത അവസാനിപ്പിച്ച്  കേരള കോൺഗ്രസിലെത്തി പാർട്ടി വൈസ് ചെയർമാനായി. 2010ൽ  ജോസഫും ഇടതുമുന്നണിവിട്ട് മാണിക്കൊപ്പമെത്തി.  മാണി ചെയർമാൻ, പി.ജെ. ജോസഫ് വർക്കിങ് ചെയർമാൻ, പി.സി. ജോർജ് വൈസ് ചെയർമാൻ. മന്ത്രിസ്ഥാനം കിട്ടാതെവന്നതോടെ പി.സി. ജോർജ് മാണിയുമായി ഉടക്കി. ചീഫ് വിപ്പ് പദവി നൽകിയെങ്കിലും പാർട്ടിക്കുള്ളിലെ സംഘർഷം വർധിച്ചു. ഒടുവിൽ പി.സി. ജോർജ് പാർട്ടിവിട്ട് സ്വന്തം പാർട്ടിയുണ്ടാക്കി.  ഇരു മുന്നണികളും പിന്തുണ നൽകാത്തതിനാൽ ഇപ്പോൾ ബിജെപിക്ക് പിന്തുണ നൽകുന്നു.

യുഡിഎഫിന്റെ ഭാഗമായിരുന്ന ബാലകൃഷ്ണപിള്ളയും മകൻ ഗണേഷും ഇപ്പോൾ എൽഡിഎഫിലാണ്. ഉമ്മൻചാണ്ടിയുടെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെത്തുടർന്ന് കരുണാകരൻ രൂപീകരിച്ച ഡിഐസിയിലേക്ക് പോയ ടി.എം. ജേക്കബ് പിന്നീടു യുഡിഎഫിലേക്ക് തിരിച്ചുവന്നു. കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായി. മന്ത്രിയായിരിക്കെ അന്തരിച്ചതിനെത്തുടർന്ന് മകൻ അനൂപ് ജേക്കബ് മന്ത്രിയായി. 

ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ആന്റണിരാജു അടക്കമുള്ള നേതാക്കൾ ഇടതുമുന്നണിയിലേക്ക് പോയതാണ് അവസാനത്തെ പിളർപ്പ്. ജോസഫിന്റെ ഒപ്പമുണ്ടായിരുന്ന ഇവർ ഇടതുപക്ഷത്തേക്ക് പോയെങ്കിലും ജോസഫ് പോയില്ല. ജനാധിപത്യ കേരള കോൺഗ്രസ് എന്നാണ് ഫ്രാൻസിസ് ജോർജിന്റെ പാർട്ടിയുടെ പേര്. കോട്ടയം ലോക്സഭാ സീറ്റിന്റെ പേരിൽ പി.ജെ. ജോസഫ് കലാപക്കൊടി ഉയർത്തുകയും പിളർപ്പിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാവുകയും ചെയ്തതാണ് ഏറ്റവുമൊടുവിൽ പാർട്ടിയിൽ നടന്ന തർക്കം.

യുഡിഎഫ് നേതാക്കളുടെ ഇടപെടലിൽ താൽക്കാലിക സമാധാനം  ഉണ്ടായെങ്കിലും അതു ശാശ്വതമല്ലെന്ന് പാർട്ടി നേതാക്കൾക്കറിയാം. കെ.എം. മാണി വിടവാങ്ങുമ്പോൾ പാർട്ടി പിടിക്കാൻ പലഭാഗത്തുനിന്നും ശ്രമങ്ങളുണ്ടാകാം. അതിൽ അരുവിജയിക്കുമെന്നു കാത്തിരുന്നു കാണേണ്ടിവരും. അപ്പോഴും പിളർപ്പുകൾ ഒഴിവാകാൻ സാധ്യതയില്ല.

Englsih Summary: History of Kerala Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com