ADVERTISEMENT

തൃശൂർ∙ ‘മോദി 15 ലക്ഷം അണ്ണാക്കിലേക്കു തള്ളിത്തരുമെന്നു കരുതിയോ’ എന്ന വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി. ‘പൊള്ളത്തരം വിളിച്ചുപറഞ്ഞ ഒരു വർഗത്തോടുള്ള മറുപടിയാണ് തന്റേത്. അവർ ഒരുപാടുപേരെ വഴിതെറ്റിക്കുന്നു. അതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ അവർ പറഞ്ഞ ഭാഷയിൽത്തന്നെ മറുപടി നൽകണം. അത്രയും ഹൃദയവിശാലതയേ എനിക്കുള്ളൂ’ – മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ അക്കൗണ്ടുകളിലേക്കും 15 ലക്ഷം രൂപ വീതം ഇടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനെക്കുറിച്ചു സംസാരിക്കവെയാണ് സുരേഷ് ഗോപി വിവാദ പരാമർശം നടത്തിയത്. പത്തനംതിട്ട സ്ഥാനാർഥി കെ സുരേന്ദ്രനെ വേദിയിലിരുത്തിയാണ് സുരേഷ് ഗോപിയുടെ പ്രസംഗം.

‘15 ലക്ഷം ഇപ്പോ വരും. പുച്ഛമാണു തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലിഷ് നീ അറിയേണ്ട. ഇംഗ്ലിഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്നു നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോടു ചോദിച്ചു മനസിലാക്കണം. എന്താണു പ്രധാനമന്ത്രി പറഞ്ഞത്? ഇന്ത്യയ്ക്കു പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ളവ. അതിന് അവര്‍ക്കു നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ടു ചെന്നു ചോദ്യം ചെയ്യാന്‍ കഴിയില്ല. അവിടെ 10-50 വര്‍ഷമായി എന്നു പറയുമ്പോള്‍ ഏതൊക്കെ മഹാന്‍മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൊണ്ടു ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും 15 ലക്ഷം വച്ച് പങ്കുവയ്ക്കാനുള്ള പണമുണ്ടത് എന്നു പറഞ്ഞതിന് മോദി ഇപ്പോത്തന്നെ ഈ കറവപ്പശുവിന്റെ മുതുകില്‍ തണുത്ത വെള്ളം ഒഴിച്ചു കറന്ന് ഒഴുക്കി അങ്ങ് അണ്ണാക്കിലേക്കു തള്ളി തരുമെന്നാണോ അതിന്‍റ അര്‍ത്ഥം. ഊളയെ ഊളയെന്നെ വിളിക്കാനേ കഴിയൂ’ – ഇതായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗം.

English Summary: NDA Candidate Suresh Gopi On Controversial Speech, Thrissur Election News, Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com