ADVERTISEMENT

സുൽത്താൻപുർ∙ തനിക്കു വോട്ട് ചെയ്തില്ലെങ്കിൽ മുസ്‌ലിംകൾക്കു തൊഴിൽ നൽകാനാവില്ലെന്ന വിവാദ പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും വിവാദ പ്രസ്‌താവനയുമായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. സുൽത്താൻപുരിലെ തിരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു മേനക ഗാന്ധിയുടെ വിവാദ പരാമർശം. തനിക്കു കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ച് ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിച്ചാകും വികസനം നടത്തുകയെന്ന മേനക ഗാന്ധിയുടെ പ്രസ്‌താവനയാണ് വിവാദമായത്. 

ബിജെപിക്കു 80% വോട്ടു കിട്ടുന്ന ഗ്രാമങ്ങളെല്ലാം എ കാറ്റഗറിയിലായിരിക്കും ഉൾപ്പെടുത്തുക. 60% വോട്ടു കിട്ടുന്ന ഗ്രാമങ്ങൾ ബി കാറ്റഗറിയിലും 50% വോട്ടു ലഭിക്കുന്ന ഗ്രാമങ്ങളെ സി കാറ്റഗറിയിലും ഉൾപ്പെടുത്തും. 30 ശതമാനവും അതിനു താഴെ വോട്ടു കിട്ടുന്ന ഗ്രാമങ്ങളെല്ലാം ഡി കാറ്റഗറിയിലായിരിക്കും.

വികസന പ്രവർത്തനങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും ഈ വേർതിരിവു പ്രകടമാകുകയും ചെയ്യും. എ കാറ്റഗറിയിലുളള ഗ്രാമങ്ങൾക്കു വേണ്ടിയാകും 80 ശതമാനത്തോളം വികസന പ്രവർത്തനങ്ങൾ നടക്കുക. എ കാറ്റഗറിയിലാണോ ഡി കാറ്റഗറിയിലാണോ നിങ്ങൾ എന്നതു നിങ്ങളുടെ മാത്രം തീരുമാനമാണ്– മേനക ഗാന്ധി പറഞ്ഞു. 

പിലിബിത്ത് എംപിയായ മേനക ഗാന്ധി ഇത്തവണ സുൽത്താൻപുരിൽ നിന്നാണു ലോക്സഭയിലേക്കു മൽസരിക്കുന്നത്. ഇവിടെ സിറ്റിങ് എംപിയായ മേനകയുടെ മകൻ വരുൺ ഗാന്ധി പിലിബിത്തിലേക്കു മാറി.

‘സീറ്റു കച്ചവടക്കാരി’യെന്നു ബിഎസ്‌പി നേതാവ് മായാവതിയെ കഴിഞ്ഞയാഴ്ച മേനക വിശേഷിപ്പിച്ചതും വിവാദമായിരുന്നു. പാർട്ടി സ്ഥാനാർഥികളിൽനിന്നു മായാവതി 15– 20 കോടി രൂപ വീതം വാങ്ങുന്നുവെന്നായിരുന്നു ആരോപണം.

English Summary: After 'no vote no job' remark, Maneka Gandhi's ABCD formula for Pilibhit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com