ADVERTISEMENT

ന്യൂഡൽഹി∙ കർണാടക മുഖ്യമന്ത്രിയായിരിക്കെ ബി.എസ്. യെഡിയൂരപ്പ ബിജെപി കേന്ദ്രനേതാക്കൾക്ക് ഉൾപ്പെടെ 1800 കോടി രൂപ നൽകിയതു രേഖപ്പെടുത്തിയ ഡയറിയുടെ ഒറിജിനൽ കോൺഗ്രസ് പുറത്തുവിട്ടു. മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ വാർത്താസമ്മേളനം വിളിച്ചാണു രേഖകൾ പുറത്തുവിട്ടത്. ബിജെപി നേതാക്കൾക്കു കോഴ നൽകിയെന്നാണു ഡൽഹിയിലെ കുറിപ്പ്. നിതിൻ ഗഡ്കരി, അരുൺ ജയ്റ്റ്ലി – 150 കോടി, രാജ്നാഥ് സിങ് – 100 കോടി, ബിജെപി കേന്ദ്രകമ്മിറ്റി – 1000 കോടി, ജഡ്ജിമാർ – 500 കോടി എന്നിങ്ങനെയാണു പുറത്തുവിട്ട രേഖയിൽ പറയുന്നത്.

കർണാടക മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപി കേന്ദ്ര കമ്മിറ്റിക്കും കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ജഡ്ജിമാർ, അഭിഭാഷകർ എന്നിവർക്കും പണം നൽകിയതായി യെഡിയൂരപ്പ ഡയറിയിൽ കുറിച്ചതിന്റെ പകർപ്പ് കഴിഞ്ഞ മാസം അവസാനമാണു കോൺഗ്രസ് വാർത്താസമ്മേളനം നടത്തി പുറത്തുവിട്ടത്.

പണമിടപാടിൽ മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും പങ്കുണ്ടെന്നു കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം നിലവിൽ വന്ന ലോക്പാലിന്റെ ആദ്യ കേസായി ഇക്കാര്യം അന്വേഷിക്കണമെന്നും വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു. 2017ൽ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഡയറിയുടെ പകർപ്പ് പിടിച്ചെടുത്തെങ്കിലും വിവരങ്ങൾ പൂഴ്ത്തിവച്ചെന്ന് അദ്ദേഹം ആരോപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറും യെഡിയൂരപ്പയും 2017ൽ ഡയറിയെക്കുറിച്ചു സംസാരിക്കുന്നതിന്റെ രഹസ്യ വിഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം, ആദ്യം പുറത്തുവിട്ടതു പകർപ്പു മാത്രമാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് കെട്ടിച്ചമയ്ക്കുന്നതാണെന്നും ബിജെപി ആരോപിച്ചിരുന്നു. കൂടാതെ, ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ പുറത്തുവിട്ട ഡയറിക്കുറിപ്പുകൾ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ ഡയറി പേജുകൾ നേരത്തേ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ ഇല്ലാത്തതാണെന്ന് ആദായനികുതിവകുപ്പ് ഡയറക്ടർ ജനറൽ (കർണാടക, ഗോവ) ബി.ആർ. ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഡയറി പേജുകളുടെ ഫൊട്ടോകോപ്പികൾ മന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടിൽ 2017ൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തതാണ്. എന്നാൽ ഒപ്പോ കൈപ്പടയോ യെഡിയൂരപ്പയുടേതാണെന്നു തെളിയിക്കാൻ ഫൊറൻസിക് പരിശോധനയിൽ കഴിഞ്ഞിരുന്നില്ല.

അഡ്വാനി മുതൽ ഗഡ്കരിയുടെ മകന്റെ വിവാഹം വരെ

പണം നൽകിയതിന്റെ വിശദാംശങ്ങൾ എംഎൽഎമാർക്കുള്ള ഡയറിയിൽ 2009 ജനുവരി 17, 18 തീയതികളിൽ കുറിച്ചിട്ടെന്നും പേജുകളിൽ യെഡിയൂരപ്പ ഒപ്പിട്ടിട്ടുണ്ടെന്നുമാണു റിപ്പോർട്ട്.

ഉഡുപ്പി – ചിക്കമഗളൂരു എംപിയും പ്രമുഖ ബിജെപി നേതാവുമായ ശോഭ കരന്തലാജെയെ താൻ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വച്ചു വിവാഹം ചെയ്തതായി യെഡിയൂരപ്പയുടെ ഡയറിയിൽ ഉണ്ടെന്നു നേരത്തേ ആരോപണം ഉയർന്നിരുന്നു. ഭാര്യയുടെ മരണശേഷമുള്ള ഏകാന്തതയെ തുടർന്നാണു വിവാഹമെന്നാണു കുറിപ്പ്. യെഡിയൂരപ്പ ബിജെപി വിട്ടു കെജെപി രൂപീകരിച്ചപ്പോൾ ഒപ്പം നിന്ന ശോഭ, അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരിയായാണ് അറിയപ്പെടുന്നത്. അവിവാഹിതയാണെന്നാണു രേഖകളിൽ.

ഡയറിയിൽ പറയുന്നത്

∙ ബിജെപി കേന്ദ്ര കമ്മിറ്റിക്ക് 1000 കോടി രൂപ

∙ ജയ്റ്റ്ലിക്കും ഗഡ്കരിക്കും 150 കോടി വീതം

∙ രാജ്നാഥിനു 100 കോടി

∙ അഡ്വാനിക്കും ജോഷിക്കും 50 കോടി വീതം

∙ വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജഡ്ജിമാർക്ക് 250 കോടി, അഭിഭാഷകർക്ക് 50 കോടി

∙ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT