ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ പരാമർശത്തിനെതിരെ കെ.എം. ഷാജി എംഎൽഎ. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയുടെ ദേശക്കൂറിനു വിലയിടാൻ വരുന്നവരുടെ ജാതകം പരിശോധിക്കുമ്പോഴാണു സത്യത്തിൽ ചിരി വരുന്നതെന്നും പ്രതിമയ്ക്കു വേണ്ടി 3000 കോടി ചെലവിടുന്ന പാർട്ടിയിലെ ജീവനുള്ള പ്രതിമകളാകേണ്ടി വരുന്നതിന്റെ നിരാശയാണ് ശ്രീധരൻ പിള്ളയുടെയും വി. മുരളീധരന്റെയും പ്രസ്‌താവനകൾ തെളിയിക്കുന്നതെന്നും കെ.എം. ഷാജി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കാലങ്ങളായി കാത്തു സൂക്ഷിക്കുന്ന മോഹങ്ങളൊക്കെ മറ്റുള്ളവർ കൊണ്ടു പോകുന്നതിന്റെ പ്രശനമാണ് ഇത്. നേരത്തെ ഒരു നടൻ ഫീൽഡിൽനിന്നു നേരിട്ടു വന്ന് എംപി സ്ഥാനം അടിച്ചോണ്ട് പോയതും, കണ്ണന്താനം നേരെ ഫ്ലൈറ്റെടുത്ത് ഐഎഎസ് സെന്ററിൽ വന്ന് മന്ത്രിസ്ഥാനം തള്ളി കൊണ്ടു പോയതും അവസാനത്തെ എച്ചിൽ വാരാൻ തുഷാർ വെള്ളാപ്പള്ളി മുമ്പിൽ നിൽക്കുന്നതിന്റെയുമൊക്കെ ചൊരുക്ക് ജീ സേട്ടന്മാർ മാന്യമായി പൊതുപ്രവർത്തനം നടത്തുന്നവരുടെ മേൽ തീർക്കുകയാണെന്നും കെ.എം. ഷാജി കുറിച്ചു. 

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങളിൽ പി.എസ്. ശ്രീധരൻ പിള്ള മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണവുമായി യുഡിഎഫും എൽഡിഎഫും രംഗത്തു വന്നിരുന്നു. എൽഡിഎഫ് ശ്രീധരൻപിള്ളയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. പ്രസംഗം വിവാദമായതോടെ, വാചകങ്ങൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വർഗീയവികാരമിളക്കി വിടാനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നതെന്ന വിശദീകരണവുമായി ബിജെപിയും രംഗത്തെത്തി. 

പി.എസ്. ശ്രീധരൻ പിള്ളയുടെ പ്രസംഗം ഇങ്ങനെ: ‘പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയശേഷം ഇന്ത്യൻ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുൽ ഗാന്ധിയും യച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്‌ലാം ആകണമെങ്കിൽ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാൻപറ്റൂ.’ ഈ പരാമർശത്തിനെതിരെയാണ് സിപിഎമ്മും കോൺഗ്രസും മുസ്‌ലിംലീഗും രംഗത്തെത്തിയത്.

പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നവരാണ് മുസ്‌ലിം ലീഗിലെ ഒരു വിഭാഗമെന്നും അതുകൊണ്ടാണ് അമിത് ഷാ അവരെ പാക്കിസ്ഥാനോട് ഉപമിച്ചതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ എംപിയുടെ പ്രസ്താവനയും വിവാദമായിരുന്നു. 

മുസ്‌ലിം ലീഗിനെ ലക്ഷ്യമിട്ടു പറഞ്ഞ പ്രസ്താവന  വയനാടിനെ ആകെ ഉപമിച്ചതാണെന്നു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായും മുരളീധരൻ പറഞ്ഞിരുന്നു. 

English Summary: Muslim League gives reply to the statement of PS Sreedharan Pillai against Them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com