മുസ്‌ലിംകളെ അധിക്ഷേപിച്ചിട്ടില്ല; പറഞ്ഞത് ഭീകരരെക്കുറിച്ച്: ശ്രീധരൻപിള്ള
Mail This Article
തിരുവനന്തപുരം∙ ബാലാക്കോട്ടിലെ സൈനിക നടപടിയെക്കുറിച്ചുള്ള വിവാദപ്രസംഗത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. മുസ്‌ലിംകളെ അധിക്ഷേപിച്ചിട്ടില്ല. മരിച്ച ഭീകരരെക്കുറിച്ചാണ് പറഞ്ഞത്. ഇതു മുസ്‌ലിംകളെ അധിക്ഷേപിച്ചതാക്കി മാറ്റി. കേസിനെ പേടിയില്ല, എന്നാൽ പ്രസംഗിക്കാൻ പേടിയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങളിലാണു ശ്രീധരൻപിള്ളയുടെ വിവാദ പരാമർശം. പ്രസംഗത്തിനെതിരെ ആറ്റിങ്ങൽ എൽഡിഎഫ് സെക്രട്ടറി കൂടിയായ വി. ശിവൻകുട്ടി പൊലീസിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിരുന്നു. പ്രസ്താവന പിൻവലിച്ച് ശ്രീധരൻപിള്ള മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രസംഗം ഇങ്ങനെ: ‘പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുൽ ഗാന്ധിയും യച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്‌ലാം ആകണമെങ്കിൽ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാൻപറ്റൂ.’ ഈ പരാമർശത്തിനെതിരെയാണ് സിപിഎമ്മും കോൺഗ്രസും മുസ്‌ലിംലീഗും രംഗത്തെത്തിയത്.