ADVERTISEMENT

ന്യൂഡല്‍ഹി∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ബിഎസ്പി നേതാവ് മായാവതിക്കെതിരെ കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ പ്രചാരണവിലക്ക് നീക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രീംകോടതി വിമര്‍ശനത്തിനു പിന്നാലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് 48 മണിക്കൂര്‍ വിലക്കാണ് മായാവതിക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മിഷനെ ഉണര്‍ത്തിയെന്നും ഇക്കാര്യത്തില്‍ മറ്റൊരു ഉത്തരവ് ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

ഒരു പ്രത്യേക പാര്‍ട്ടിക്കു മുസ്‌ലിംകള്‍ വോട്ടു ചെയ്യരുതെന്ന ആഹ്വാനമാണ് മായവതിയെ വിലക്കാന്‍ കാരണം. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വീഴ്ച വരുത്തുന്നതിനെ കഴിഞ്ഞ ദിവസം സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മായാവതിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ കമ്മിഷന്‍ നടപടിയെടുത്തത്.

യോഗിക്ക് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍, റാലികള്‍, റോഡ് ഷോകള്‍, അഭിമുഖം, ഇലക്ട്രോണിക്, അച്ചടി, സമൂഹമാധ്യമങ്ങള്‍ എന്നിവയില്‍ അഭിപ്രായം പറയുന്നതിനോ പ്രസംഗിക്കുന്നതിനോ അനുമതിയില്ല. മീററ്റിലെ യോഗത്തില്‍, ലോക്‌സഭ തിരഞ്ഞെടുപ്പ് ഇസ്‌ലാമിലെ അലിയും ഹിന്ദു ദൈവം ഹനുമാനും തമ്മിലുള്ള മല്‍സരമെന്ന് പ്രസംഗിച്ച സംഭവത്തിലാണ് യോഗിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

English Summary: Supreme Court rejects Mayawati plea to remove ban imposed by election commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com