ഹാർദിക് പട്ടേലിന് പ്രസംഗത്തിനിടെ കരണത്തടി; പ്രതി പിടിയിൽ: വിഡിയോ
Mail This Article
അഹമ്മദാബാദ്∙ ഗുജറാത്തിലെ പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേലിന് മർദനം. സുരേന്ദ്രനഗറിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിൽകയറിയ യുവാവ് ഹാർദികിന്‍റെ മുഖത്തടിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഹാര്‍ദിക് പാര്‍ട്ടിക്കായി കടുത്ത പ്രചാരണത്തിലാണ്. വിഡിയോ സ്റ്റോറി കാണാം.
രാവിലെ ഹാര്‍ദിക്കിന്റെ ഹെലികോപ്റ്റര്‍ തന്റെ കൃഷിസ്ഥലത്ത് ഇറക്കാന്‍ കര്‍ഷകന്‍ അനുമതി നല്‍കാതിരുന്നതു കൊണ്ട് അഹമ്മദാബാദില്‍നിന്ന് ലുനാവാഡയിലേക്ക് 100 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടിവന്നിരുന്നു. പട്ടേല്‍ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ പേരില്‍ ഹാര്‍ദിക് രാഷ്ട്രീയം കളിക്കുകയാണെന്ന് കര്‍ഷകന്‍ വിനയ് പട്ടേല്‍ ആരോപിച്ചു.
ഇന്നലെ ഡല്‍ഹിയിലെ ബി.െജ.പി ദേശീയ ആസ്ഥാനത്തെ വാര്‍ത്താസമ്മേളനത്തിനിടെ ഷൂസേറുണ്ടായിരുന്നു. ബി.ജെ.പി വക്താവും എം.പിയുമായ ജി.വി.എല്‍. നരസിംഹറാവു സംസാരിക്കുന്നതിനിടെയാണ് ഷൂസേറുണ്ടായത്. മലേഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞയെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു നരസിംഹറാവു.
ഇതിനിടെ, കാണ്‍പൂര്‍ സ്വദേശി ഡോ. ശക്തി ഭാര്‍ഗവ് ഡയസിലേക്ക് ഷൂസെറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ശക്തി ഭാര്‍ഗവിനെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ആരോപിക്കുകയും ചെയ്തു.
English Summary: Hardik Patel slapped at a public meeting in Gujarat