കുരുന്നിന്റെ മനംനിറയെ രാഹുല്‍; കൈപിടിച്ച് കുശലം പറയാന്‍ പ്രിയങ്കയെത്തി
Mail This Article
മട്ടന്നൂർ∙ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരില്‍ കാണാൻ ആഗ്രഹിച്ച നാഥാൻ ജോയ്സിന് ഭാഗ്യം ലഭിച്ചത് ആരാധ്യപുരുഷന്റെ സഹോദരിയെ കാണാൻ. കഴിഞ്ഞ ദിവസം രാഹുൽ കണ്ണൂരിലെത്തിയപ്പോൾ കാണണമെന്ന് കരുതിയിരുന്നു. ഇതിനു സാധിക്കാതെ വന്നതോടെ കരച്ചിലായി നാഥാൻ. എന്നാൽ തന്റെ കൊച്ച് ആരാധകന്റെ ആഗ്രഹമറിഞ്ഞ രാഹുൽ സഹോദരിയെ കണ്ണൂരിലേക്ക് അയച്ചത് നാഥാനെ കാണണമെന്ന് ചട്ടംകെട്ടി.
കഴിഞ്ഞ ദിവസം തന്നെ രാഹുലിന്റെ പ്രൈവറ്റ് സെക്രട്ടറി, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയോട് നാഥാനെക്കുറിച്ച് അന്വേഷിക്കുകയും പ്രിയങ്കയെ കാണാനുള്ള ക്രമീകരണം ചെയ്യാൻ നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് കണ്ണൂർ വിമാനത്താവളത്തിന്റെ വിഐപി ലോഞ്ചിൽ കോൺഗ്രസ് നേതാക്കൾ ഇതിനുള്ള സൗകര്യമൊരുക്കി. ഇന്നുരാവിലെ വയനാട്ടിലേക്കു പ്രചാരണത്തിനു പുറപ്പെട്ട പ്രിയങ്ക കണ്ണൂരിൽവച്ച് നാഥാനെ കണ്ടു. പിതാവ് സന്തോഷ് കാവിലിനും മാതാവ് സ്മിതയ്ക്കും ജേഷ്ഠ്യൻ ജോനാഥനും ഒപ്പമാണ് നാഥാൻ എത്തിയത്. കണ്ടയുടൻ പ്രിയങ്ക നാഥാനോട് വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
രാഹുൽ ഗാന്ധി വലിയ ആരാധകനാണ് തളിപ്പറമ്പ് തൃച്ചംബരം സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയായ നാഥാൻ ജോയ്സ്. യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ പാർട്ടി കോർണർ മീറ്റിങ്ങുകളിലെ സജീവ സാന്നിധ്യവുമാണ് ഈ കൊച്ചുമിടുക്കൻ. സുധാകരനുവേണ്ടി വിവിധ യോഗങ്ങളിൽ പ്രസംഗിക്കുകയും വോട്ടു തേടുകയും ചെയ്തിട്ടുണ്ട് നാഥാൻ ജോയ്സ്.
രാഹുലിനെ നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും സഹോദരി പ്രിയങ്കയെ കണ്ട സന്തോഷത്തിലാണ് നാഥാൻ ജോയ്സ്. നാഥാനെ കഴിഞ്ഞദിവസം രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചിരുന്നു.
English Summary: Class second student and hard core fan of Rahul Gandhi visited by Priyanka Gandhi