ADVERTISEMENT

ആലപ്പുഴ∙ ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസിൽ യാത്രക്കാരെ ജീവനക്കാർ മർദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. കൊച്ചി പൊലീസ് കേസെടുത്തു. രണ്ടു ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരായ ജയേഷ് ജിതിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസ് പൊലീസ് പിടിച്ചെടുത്തു. മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കസ്റ്റഡിയിലുണ്ട്. സംഭവത്തെക്കുറിച്ച് ട്രാൻസ്പോർട്ട് കമ്മീഷണറുമായി സംസ്ഥാന പൊലീസ് മേധാവി സംസാരിച്ചു.

ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എറണാകുളം ആർടിഒ ജോജി പി. ജോസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കോൺട്രാക്ട് കാരീജ് ലൈസൻസ് പ്രകാരം ഓടുന്ന ബസുകൾ വിവിധയിടങ്ങളില്‍ നിർത്തി ആളുകളെ കയറ്റുന്നത് നിയമ വിരുദ്ധമാണ്. ഇതിനെതിരെ ആർടിഒ തലത്തിൽ പരിശോധനകൾ കഴിഞ്ഞ ദിവസവും നടന്നിരുന്നു. എറണാകുളത്തുണ്ടായ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു. 

ബസിന്റെ സർവീസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കും. ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നൽകി വിളിച്ചു വരുത്താൻ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിർദ്ദേശം നൽകി. കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി. ബസിലെ അനിഷ്ട സംഭവങ്ങൾ ഷൂട്ട് ചെയ്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ സംസ്ഥാന പോലീസ് മേധാവി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കും. കല്ലട ഗ്രൂപ്പിന്റെ എല്ലാ ബസുകളുടെയും രേഖ പരിശോധിക്കുമെന്നു ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ അറിയിച്ചു.

മര്‍ദിച്ചവരെ തിരിച്ചറിയാനായി ബസില്‍ രാത്രി ജോലിയില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു. അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

ഇന്നലെ വൈകിട്ട് മനോരമ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് തിരിച്ചടിക്കുകയായിരുന്നു.

മർദനത്തിൽ പരുക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. അതേസമയം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് മരട് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

English Summary: Police case registered on Kallada bus passengers attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com