സ്ഫോടനത്തിനു പിന്നില്‍ തൗഹീദ് ജമാഅത്ത്; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Mail This Article
കൊളംബോ ∙ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങൾക്കു പിന്നിൽ പ്രാദേശിക ഇസ്ലാമിക ഭീകരസംഘടനയായ തൗഹീദ് ജമാഅത്ത്(എസ്എൽടിജെ)എന്ന് ശ്രീലങ്കൻ സർക്കാർ. ശ്രീലങ്കൻ സർക്കാർ വക്താവായ രജിതാ സെനരാൻറെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിന് പിന്നാലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാലാ സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. കൂടാതെ സ്ഫോടനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് ശ്രീലങ്ക അന്താരാഷ്ട്ര സഹായവും തേടിയിട്ടുണ്ട്.
സ്ഫോടനങ്ങൾ നടത്തുന്നതിനായി ഭീകരസംഘടനയ്ക്കു മറ്റേതെങ്കിലും രാജ്യത്തുനിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ക്യാബിനറ്റ് മന്ത്രി കൂടിയായ സർക്കാർ വക്താവ് സെനരാന്റെ അറിയിച്ചു.
English Summary : Sri Lanka Narrows Down On Islamist Group After Blasts, Declares Emergency