ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗികാരോപണം: അന്വേഷണത്തിന് മൂന്നംഗ സമിതി
Mail This Article
ന്യൂഡൽഹി∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗികാരോപണം മൂന്നംഗ സമിതി അന്വേഷിക്കും. ജസ്റ്റിസ് എസ്.എ ബോംബ്ഡെയുടെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം നടക്കുക. ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് അന്വേഷണസമിതിയിലെ മറ്റംഗങ്ങൾ.
ചീഫ് ജസ്റ്റിസിനെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്നു സത്യവാങ്മൂലം നല്‍കിയ അഭിഭാഷകനോട് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന്‍ ഉൽസവ് ബെയിൻസ് ബുധനാഴ്ച രാവിലെ പത്തരയ്‍ക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ ജഡ്ജിമാരും ശ്രമിക്കുന്നുണ്ടെന്ന് ബെയിൻസ് ആരോപിച്ചിട്ടുണ്ട്. ഇതില്‍ വിശദീകരണം നല്‍കാനും മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റസിനെതിരെ മുന്‍ ജീവനക്കാരി ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ബെയിൻസ് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്.
സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റായി 2014 മേയ് മുതൽ കഴിഞ്ഞ ഡിസംബർ 21 വരെ പ്രവർത്തിച്ചയാളാണു പരാതിക്കാരി. ചീഫ് ജസ്റ്റിസിനെതിരെ ആരോപണവുമായി കഴിഞ്ഞ ദിവസമാണു സുപ്രീം കോടതിയിലെ 22 ജഡ്ജിമാർക്കു പരാതി അയച്ചത്. വാദങ്ങൾക്കു പിൻബലമായുള്ള രേഖകൾ സഹിതം വിശദമായ സത്യവാങ്മൂലവും നൽകി.
English Summary: On Allegations Against Chief Justice, Supreme Court Judges' Panel Set Up