മോദി–പിണറായി വിരുദ്ധ വികാരം തരംഗമായി: വിലയിരുത്തലുമായി യുഡിഎഫ്
Mail This Article
തിരുവനന്തപുരം ∙സംസ്ഥാനത്ത് പോളിങ് ശതമാനം കൂടിയത് അനുകൂലവിധിയെഴുത്താണെന്ന് മൂന്നു മുന്നണികളുടെയും അവകാശവാദം. മോദി – പിണറായി വിരുദ്ധവികാരവും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും തരംഗമായെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. മതനിരപേക്ഷ മനസ്സുകളുടെ വികാരമാണു വോട്ടായി മാറിയതെന്ന് എല്‍ഡിഎഫ് കരുതുന്നു. തെക്കന്‍കേരളത്തിലെ വിവിധ മണ്ഡലങ്ങളിലടക്കം ശബരിമല പ്രശ്നത്തിലുള്ള ജനവികാരം അനുകൂലമാകുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.
പാലക്കാട് ഒഴികെ കാര്യമായ ത്രികോണ മല്‍സരങ്ങളില്ലാത്ത വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ യുഡിഎഫിന് അനകൂലമായ തരംഗമുണ്ടായെന്നാണു കോണ്‍ഗ്രസ് കരുതുന്നത്. വോട്ടര്‍മാരുടെ ഒരു പ്രത്യേക വാശി വ്യക്തമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. ബിജെപിക്കെതിരെയാണ് 80% വോട്ടര്‍മാരുടെയും വികാരം. ശബരിമല വിഷയത്തില്‍ പിണറായിക്കെതിരെ ക്രൈസ്തവരുടെ പോലും വികാരവുമുണ്ടായി.
ശക്തമായ ത്രികോണമല്‍സരമുണ്ടായ തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ ഇടതുമുന്നണി ഉയര്‍ത്തിക്കൊണ്ടുവന്ന നവോത്ഥാന രാഷ്ട്രീയമാണു പോളിങ് ശതമാനം കൂട്ടിയതെന്നാണ് സിപിഎം വിലയിരുത്തല്‍. കോണ്‍ഗ്രസിനു വോട്ട് മറിച്ചെന്നത് ആരോപണം മാത്രമാണെന്നു സിപിഐ നേതാവ് സി. ദിവാകരന്‍ അവകാശപ്പെട്ടു.
പിണറായി വിരുദ്ധവികാരം വോട്ടായി മാറിയെന്നാണ് എന്‍ഡിഎ കരുതുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വന്‍മുന്നേറ്റം നടത്തും. ലോക്സഭയില്‍ കേരളത്തില്‍നിന്ന് എന്‍ഡിഎ അംഗങ്ങള്‍ ഉണ്ടാകുകതന്നെ ചെയ്യുമെന്ന് ബിജെപി കരുതുന്നു. ജനം ഉറച്ച ഒരു തീരുമാനത്തോടെയാണു വോട്ട് രേഖപ്പെടുത്തിയതെന്ന കാര്യം മുന്നണിഭേദമില്ലാതെ എല്ലാ നേതാക്കളും സമ്മതിക്കുന്നു.