ADVERTISEMENT

കൊളംബോ∙ ശ്രീലങ്കയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിക്കകത്ത് സ്ഫോടനം നടത്തിയ ചാവേറിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ബോംബ് സ്ഫോടനങ്ങളിൽ പങ്കെടുത്ത ചാവേറെന്നു സംശയിക്കുന്നയാൾ പൊട്ടിത്തെറിക്കുന്നതിനു മുൻപ് തന്റെ കുഞ്ഞിന്റെ തലയിൽ കൈവച്ചതായി ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ദിലീപ് ഫെർണാഡോ വെളിപ്പെടുത്തി. ആക്രമണം നടന്ന പള്ളിക്കു സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ഇതു വ്യക്തമാണ്.

‘പള്ളിയിൽ പ്രാർഥന നടക്കുമ്പോൾ ഭാരമേറിയ ബാഗും തൂക്കി ഒരാൾ ​ഞങ്ങളുടെ അടുത്തുകൂടിപോയി. നടന്നു പോകുന്ന വഴി എന്റെ ചെറുമകളുടെ തലയിൽ അയാൾ കൈവച്ചിരുന്നു' – അങ്ങനെയാണ് അയാളെ ശ്രദ്ധിച്ചതെന്നും ദിലീപ് പറഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ 45 കുട്ടികളും ഉൾപ്പെട്ടതായി യുഎസ് ചിൽഡ്രൻസ് ഫണ്ട് അറിയിച്ചു. അതിൽനിന്നു ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടവരാണ് ദിലീപ് ഫെർണാഡോയും കുടുംബവും.

cctv-sri-lanka

ചുമലില്‍ ബാഗുമായി വരുന്ന ഇയാള്‍ പള്ളിമുറ്റത്തെത്തുമ്പോള്‍ ഒരു ചെറിയ പെണ്‍കുട്ടിയുമായി കൂട്ടിയിടിക്കാന്‍ തുടങ്ങുന്നതു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടി ശാന്തനായി നടിച്ചാണ് ഇയാള്‍ പള്ളിക്കുള്ളിലേക്കു നടന്നെത്തുന്നത്. ഈ സമയത്ത് ഈസ്റ്റര്‍ കുര്‍ബാനയ്ക്കെത്തിയ നിരവധി വിശ്വാസികള്‍ പള്ളിമുറ്റത്ത് നില്‍ക്കുന്നതു കാണാം. പള്ളിക്കകത്തു വശങ്ങളിലൊന്നിലെ വാതിലിലൂടെ പ്രവേശിച്ച ഇയാള്‍ അള്‍ത്താരയ്ക്കു അടുത്തായുള്ള സീറ്റിലാണ് ഇരുന്നത്. ശ്രീലങ്കന്‍ മാധ്യമങ്ങളാണു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ചാവേറിൽ വനിതയും

ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വര്‍ധനെയാണ് സ്ഫോടനത്തിലെ വനിതാ സാന്നിധ്യം സ്ഥിരീകരിച്ചത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ഇന്ത്യക്കാരുള്‍പ്പെടെ 359 ആയി ഉയര്‍ന്നുവെന്നും അദ്ദേഹം അറിയിച്ചു. ഒരു സിറിയന്‍ പൗരന്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. സ്ഫോടനങ്ങളില്‍ അഞ്ഞൂറിലധികം പേര്‍ക്കു പരുക്കേറ്റു. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത 18 പേരില്‍നിന്നാണ് ചാവേറുകളില്‍ വനിതയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംശയമുള്ള പ്രദേശങ്ങളില്‍ റെയ്ഡുകളും നടക്കുന്നുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ ലങ്കയിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിരുന്നു. മാര്‍ച്ച് 15 നു ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിനു പ്രതികാരമാണ് ലങ്കയിലെ സ്ഫോടനങ്ങളെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ മാത്രം 93 പേരാണ് കൊല്ലപ്പെട്ടത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്. ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയിലെ ഉന്നതരെ നീക്കം ചെയ്യുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു.

SRI-LANKA-BLAST

ഇന്ത്യയില്‍നിന്നടക്കം രഹസ്യാന്വേഷണ സൂചനകളുണ്ടായിട്ടും ആക്രമണം തടയാതിരുന്നതിനാണു നടപടി. ഈ സൂചനകള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ലെന്നും ഗുരുതരപിഴവാണ് ഉണ്ടായതെന്നും സിരിസേന പറഞ്ഞു. അതേസമയം, ചാവേറാക്രമണം നടന്ന പള്ളികള്‍ കനത്ത കാവലിലാണ്. നഗരങ്ങളും തെരുവുകളും പട്ടാളത്തിന്‍റെ നിരീക്ഷണത്തിലാണ്.

English Summary: Chilling Footage Shows Suspected Suicide Bomber In Sri Lanka Pat Girl, Enter Church Minutes Before Blast

Sri-Lanka-Security
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com