പാതിവഴിയിൽ ‘ബ്രേക്കിട്ട്’ കല്ലട; ചാര്‍ജ് മടക്കി നൽകിയില്ല; ദുരിതം
Mail This Article
ആലപ്പുഴ∙ ബംഗളൂരുവില്‍ നിന്നുള്ള മടക്കയാത്ര കല്ലട ബസ് ജീവനക്കാര്‍ ബോധപൂര്‍വം മുടക്കിയതായി യാത്രക്കാരുടെ പരാതി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു നാട്ടിലേക്കു പുറപ്പെട്ട മലയാളികള്‍ക്കാണു ദുരനുഭവം ഉണ്ടായത്. ബസ് ചാര്‍ജു മടക്കി നല്‍കാതെ വന്നതോടെ ഇരട്ടിത്തുക ചെലവിട്ടാണു പലരും നാട്ടിലേക്ക് എത്തിയത്.
കായംകുളം സ്വദേശി എ.എം സത്താറിനാണ് കല്ലട ബസ് അധികൃതരിൽനിന്ന് മോശം അനുഭവം ഉണ്ടായത്. ബംഗളൂരുവില്‍നിന്നു ഭാര്യാസഹോദരനൊപ്പം സത്താർ നാട്ടിലേക്കു മടങ്ങിയത് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു. മൈസൂരില്‍ എത്തുംമുന്‍പ് കല്ലട ബസിന്റെ എസി കേടായി. യാത്രക്കാര്‍ ബഹളമുണ്ടാക്കിയതോടെ വാഹനം നിര്‍ത്തി. മൈസൂരില്‍ എത്തിയാല്‍ പുതിയ ബസ് തയാറാണെന്നു ജീവനക്കാര്‍ പറഞ്ഞു. ചൂട് സഹിച്ചു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അന്‍പത് കിലോമീറ്ററോളം വീണ്ടും യാത്രചെയ്തു.
മൂന്നുമണിക്കൂറോളം യാത്രക്കാര്‍ മൈസൂരില്‍ കാത്തിരുന്നു. രാത്രി ഒന്‍പതു മണിയായിട്ടും ബസ് വന്നില്ല. പണം മടക്കിനല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതുംചെയ്തില്ല. ബസിന്റെ എസി തകരാറിലായെന്നതു ജീവനക്കാരുടെ തന്ത്രമായിരുന്നെന്നാണു യാത്രക്കാര്‍ പറയുന്നത്. കേരളത്തിലേക്കു കടന്നാല്‍ പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞു യാത്ര ബോധപൂർവം മുടക്കുകയായിരുന്നു. ബംഗളൂരുവില്‍നിന്നു തന്നെ യാത്ര റദ്ദാക്കിയിരുന്നെങ്കില്‍ പണം തിരികെ നല്‍കേണ്ടി വരും എന്നതിനാലാണു യാത്രക്കാരോട് ഈ ക്രൂരത കാണിച്ചതെന്നാണ് ആരോപണം.