ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം. തിങ്കളും ചൊവ്വയും സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട്  പ്രഖ്യാപിച്ചു. സംസ്ഥാനത്തു കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്താണു കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ തീരുമാനം. 

ഇന്ന് നാലു ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങാനാണ് നിര്‍ദേശം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശം, തെക്കന്‍ കേരളം, കന്യാകുമാരി, തമിഴ്നാട്, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുത്. 

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആശങ്കയിലാണ് തിരുവനന്തപുരത്തെ തീരമേഖല. മഴയ്ക്കും കടല്‍ക്ഷോഭത്തിലും സാധ്യതയെന്ന അറിയിപ്പ് വന്നതോടെ അതീവ ജാഗ്രതയിലാണു തീരപ്രദേശം. തെക്കന്‍ തീരത്തും കന്യാകുമാരി തീരങ്ങളിലും കുറച്ച് മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും കടലില്‍ നിന്നു മടങ്ങിവരാനുണ്ട്. കടലില്‍ പോകാന്‍ അടുത്ത ദിവസങ്ങളിലൊന്നും സാധ്യമാകില്ലെന്ന തിരിച്ചറിവില്‍ വള്ളങ്ങള്‍ തീരത്തുനിന്നു സുരക്ഷിതമായി മാറ്റുകയാണു മത്സ്യത്തൊഴിലാളികള്‍‌. ഏതു സമയത്തും കടല്‍ കയറുമെന്ന പേടി, തീരവാസികളും  ഉറക്കം പോലും നഷ്ടപ്പെടുത്തുകയാണ്. വള്ളങ്ങള്‍ ഒന്നും കടലില്‍ പോകുന്നില്ല. വലിയതുറ തീരത്തു കടലിലുള്ള വള്ളങ്ങള്‍ ഏതുസമയത്തും മടങ്ങിവരാവുന്ന ദൂരത്തു മാത്രമാണെന്നാണു മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 

തീരപ്രദേശത്തെ 19 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി. വീടുകള്‍ ചിലത് ഏതു സമയവും കടലിലാകും എന്ന ആശങ്കയുമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ വലിയ തുറമുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തുനിന്ന് ആളുകള്‍ മാറി താമസിക്കണമെന്നു മുന്നറിയിപ്പുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com