ADVERTISEMENT

ബെംഗളൂരു ∙ മണ്ഡ്യയിലെ ദൾ സ്ഥാനാർഥിയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡ പരാജയപ്പെട്ടേക്കുമെന്ന ഇന്റലിജൻസ് വിവരം ചോർന്നതോടെ, കർണാടകയിലെ രാഷ്ട്രീയ ചർച്ചകളിലേറെയും  ഈ ദിശയിലാണ്.

നാടിളക്കി നടന്ന പ്രചാരണം കണ്ടവരൊക്കെ പ്രവചിച്ചത് ബിജെപി പിന്തുണയോടെയുള്ള സ്വതന്ത്ര സ്ഥാനാർഥിയും നടിയുമായ സുമലതയെക്കാൾ മുന്നിലാണ് ചലച്ചിത്ര താരം കൂടിയായ നിഖിൽ എന്നാണ്. മണ്ഡ്യയിലെ കർഷകനൊപ്പം ഞാറുനട്ടും പൊരിവെയിലു വകവയ്ക്കാതെ അനുയായികളെ ഇളക്കി മറിച്ചും നിഖിൽ നടത്തിയ പ്രചാരണം വോട്ടായി മാറുമെന്ന് ദൾ ഉറച്ചുവിശ്വസിച്ചു.

ഇതിനിടയിലാണ് ഇന്റലിജൻസ് റിപ്പോർട്ടും ദൾ നടത്തിയ രഹസ്യ സർവെയും ചോർന്നത്. ഇതേടെ നിഖിൽ ഗൗഡയുടെ പരാജയപ്പെടുമെന്ന ആശങ്ക ശക്തമായി. സമ്മർദ്ദത്തിലായ കുമാരസ്വാമി ക്ഷേത്ര സന്ദർശനങ്ങൾ നടത്തിയും ജ്യോത്സ്യന്മാരെ കണ്ടും പരിഹാരകർമ്മങ്ങളുടെ സാധ്യത ആരാഞ്ഞുകൊണ്ടിരിക്കുന്നു .

കഴിഞ്ഞ 18ന് നടന്ന തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ ഇക്കുറി സംസ്ഥാനത്തെ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 80.23%. രാത്രി 9 വരെ പോളിങ് നടന്ന ബൂത്തുകൾ പോലുമുണ്ട്. മലവള്ളി, മദ്ദൂർ, മണ്ഡ്യ മേഖലയിൽ നിഖിലിനു വേണ്ടത്ര വോട്ടു ലഭിക്കില്ലെന്നാണ് രഹസ്യ സർവെകളിലെ പ്രധാന വെളിപ്പെടുത്തൽ.

നിഖിലിന്റെ വിജയമൊന്നും  ഉറപ്പുപറയാനാവില്ലെന്ന് ഗതാഗത മന്ത്രിയും മണ്ഡ്യയിൽ നിന്നുള്ള ദൾ എംഎൽഎയുമായ ഡി.സി തമ്മണ്ണയും വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ മലവള്ളി  ദൾ എംഎൽഎ കെ.അന്നദാനിയും ഡി.സി തമ്മണ്ണയും പരാജയപ്പെട്ടതായി  കുമാരസ്വാമിയും പ്രതികരിച്ചിട്ടുണ്ട്. 

ഇത്തരം സർവെകളിലൊന്നും താൻ വിശ്വസിക്കുന്നില്ലെന്നും  മേയ് 23ലെ ഫലപ്രഖ്യാപനമാണ് പ്രധാനമെന്നുമാണ് സുമതലതയുടെ പ്രതികരണം. 2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിലെ എല്ലാ സീറ്റുകളും ദളാണ് സ്വന്തമാക്കിയത്. ഇതു മാത്രമാണ് ദളിന് ആശ്വസിക്കാനുള്ള ഒരേയൊരു പിടിവള്ളി. 

English Summary : Intelligence report claims setback for Nikhil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com