ബംഗ്ലദേശിൽ കനത്ത നാശം വിതച്ച് ഫോനി; 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിൽ
Mail This Article
ഭുവനേശ്വർ∙ ഫോനി ചുഴലിക്കാറ്റില്‍ മരണം 30 ആയി. ഒഡീഷയില്‍ മരണം പതിനാറായി ഉയര്‍ന്നു. ബംഗ്ലദേശില്‍ 14 പേർ മരിച്ചു. 63 പേര്‍ക്കു പരുക്കേറ്റു. 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 16 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയിൽ നാവികസേനയുടെ നേതൃത്വത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ ആരംഭിച്ചു. ദുരിതാശ്വാസ സാധനങ്ങളുമായി നാവികസേനയുടെ മുന്നു സി–130ജെ എയർക്രാഫ്റ്റുകൾ ഭുവനേശ്വറിലെത്തി. പ്രധാനമന്ത്രി തിങ്കളാഴ്ച ഒഡീഷ സന്ദര്‍ശിക്കും. അതേസമയം, ഫോനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദമാകുന്നതോടെ ശക്തി വീണ്ടും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാളില്‍ വലിയ നാശനഷ്ടമുണ്ടാക്കാതിരുന്നു ഫോനി ബംഗ്ലാദേശില്‍ കനത്ത നഷ്ടമുണ്ടാക്കി.
കനത്ത മഴയും മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റുമാണ് ബംഗാളിന്റെ തീരദേശ ജില്ലകളിലും കൊല്‍ക്കത്തയിലും അനുഭവപ്പെട്ടത്. ബംഗ്ലദേശിൽ മണ്‍വീടുകളും ചെറിയ കെട്ടിടങ്ങളും തകര്‍ന്നു. മരങ്ങള്‍ കടപുഴകി, 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഒഡീഷയിലുണ്ടായ കനത്ത നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളം തുറന്നു. റെയില്‍ ഗതാഗതം ഞായറാഴ്ചയോടെ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച അടച്ച ഭുവനേശ്വർ വിമാനത്താവളം തുറന്നു.