മോദി തോൽക്കും; യുപിഎ വരും; പ്രധാനമന്ത്രി താനാണെന്നു പറയാന്‍ ആളല്ല: രാഹുല്‍
Mail This Article
ന്യൂഡൽഹി ∙ ഈ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ യുപിഎ അധികാരത്തിലേറുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് സഖ്യമായാണോ ഒറ്റയ്ക്കാണോ അധികാരത്തിലേറുകയെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ല. എന്നാൽ നരേന്ദ്ര മോദി ഇത്തവണ വിജയിക്കില്ല– ദേശീയമാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.
‘കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ അധികാരത്തിലേറാൻ പോകുകയാണ്. എന്നാൽ അടുത്ത പ്രധാനമന്ത്രി താനെന്ന് പറയാന്‍ ആളല്ല, അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. മോദിയെയും ബിജെപിയെയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് എന്റെ മുന്നിലുള്ളത്.
മോദിക്കു കൃത്യമായ വിദേശനയം ഇല്ല. അദ്ദേഹത്തിനു തോന്നുന്നതു പോലെ ഓരോ ദിവസവും പെരുമാറുന്നു. ഉദാഹരണത്തിന് അഫ്‌ഗാനിസ്ഥാൻ സന്ദർശിക്കുമ്പോഴായിരിക്കും അവിടെവച്ച് അദ്ദേഹം പാക്കിസ്ഥാനിലേക്കു പോകാൻ ആഗ്രഹിക്കുക. എന്തിനാണ് ഇപ്പോൾ പാക്കിസ്ഥാനിലേക്കു പോകുന്നതെന്നു മോദിക്കു പോലും അറിയില്ല.
ഇത് അഫ്‌ഗാനിസ്ഥാനിലെ ജനങ്ങൾക്കു തെറ്റായ സന്ദേശം നൽകും. വിദേശനയത്തെക്കുറിച്ചു സാമാന്യബോധം പോലും മോദിക്കില്ല. വിദേശനയമെന്നാൽ പറ്റാവുന്നത്ര ലോകനേതാക്കളെ കെട്ടിപ്പിടിക്കുക എന്നതാണെന്നാണ് മോദിയുടെ ധാരണ. ഞാൻ മോദിയെ ആലിംഗനം ചെയ്തപ്പോള്‍ അതിൽ അടങ്ങിയതു മുഴുവൻ സ്നേഹം ആയിരുന്നു. അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു, കയര്‍ത്തു. പക്ഷേ ഞാൻ ക്ഷമയോടെയും സ്നേഹത്തോടെയുമാണു പെരുമാറിയത്.
നോക്കൂ ഞാൻ നിങ്ങളുടെ എതിരാളിയാണ്, പക്ഷേ രാജ്യത്തിന്‍റെ താത്പര്യ പ്രകാരമാണ് വന്നത് എന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ അടുക്കലെത്തിയത്. എന്നാൽ എന്നോട് മാറിനിൽക്കാനാണു പറഞ്ഞത്. എനിക്ക് അദ്ദേഹത്തോടു സ്നേഹമുണ്ട്. പക്ഷേ ഞാൻ സത്യം പറയും. സത്യത്തെ അവഗണിക്കാൻ എനിക്കാകില്ല. സത്യമെന്തെന്നാൽ, ഇന്ത്യയുടെ പ്രധാനമന്ത്രി അനിൽ അംബാനിക്കു നല്‍കിയത് 30,000 കോടി രൂപയാണ്. സത്യമെന്തന്നാൽ, കാവൽക്കാരന്‍ കള്ളനാണ്. അധികാരത്തിലെത്തിയാൽ റഫാൽ അഴിമതി അന്വേഷിക്കും.
ഞാൻ പൊതുവേ എല്ലാം തുറന്നുപറയുന്ന ആളാണ്. അമ്മ എനിക്ക് സഹോദരി കൂടിയാണ്. സഹോദരി അമ്മ കൂടിയാണ്. അവർ രണ്ടു പേരും എന്റെ ബലമാണ്. അവർ വ്യത്യസ്‌തരല്ല. മക്കൾ ചെറുതായതു കൊണ്ട് രാഷ്ട്രീയത്തിൽനിന്ന് അകന്നു നില്‍ക്കണമെന്നു തീരുമാനിച്ചതു പ്രിയങ്ക തന്നെയാണ്. ഇന്നു കുട്ടികൾ വലുതായി. രാഷ്ട്രീയത്തിൽ തനിക്ക് പലതും ചെയ്യാനുണ്ടെന്ന് അവൾക്കു തോന്നി.
വയനാടാണോ അമേഠിയാണോ നിലനിർത്തേണ്ടതെന്നു തീരുമാനിച്ചിട്ടില്ല. അമേഠിയിൽ തോൽക്കുമെന്ന ഭയമുള്ളതു കൊണ്ടല്ല രണ്ടാമതൊരു മണ്ഡലത്തിൽ കൂടി മത്സരിക്കാന്‍ തീരുമാനിച്ചത്. ഒരു ദിവസം തമിഴ്‌നാട്ടിൽ ചെന്നപ്പോൾ അവിടുത്തെ ആളുകൾ ചോദിച്ചു: ഞങ്ങൾക്കും ഇന്ത്യയിലെ മറ്റു ജനങ്ങളെപ്പോലെ തുല്യാവകാശമില്ലേ? ഈ വികാരമാണ് തെക്കേ ഇന്ത്യയിൽ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചത്. ഉത്തരേന്ത്യ പോലെ തന്നെ പ്രധാനമാണ് ദക്ഷിണേന്ത്യയും എന്ന് എനിക്കവരോട് പറയണമായിരുന്നു’– രാഹുൽ പറഞ്ഞു.
English Summary: Have one goal: Defeating Modi and BJP says Rahul Gandhi