എസ്എസ്എൽസി: 98.11% പേർ വിജയിച്ചു; 37,334 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്
Mail This Article
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിച്ചു. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി ആണ് വാർത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്. കേരളത്തിലും ലക്ഷദ്വീപിലുമായി 2939 സെന്ററുകൾ വഴി 4,34,829 വിദ്യാർഥികൾ പരീക്ഷയെഴുതി. ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല. 98.11% പേർ വിജയിച്ചു.
കഴിഞ്ഞ വർഷം 97.84% ആയിരുന്നു വിജയം. വിജയശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലാണ്. കുറവ് വയനാട്ടിലും. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. ഗൾഫിലെ സ്കൂളുകളിൽ 495 പേർ പരീക്ഷയെഴുതിയപ്പോൾ 489 പേർ വിജയിച്ചു. ലക്ഷദ്വീപിൽ 681 പേർ എഴുതിയതിൽ 599 പേരാണ് വിജയിച്ചത്. 37,334 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടാനായി. 4,26,513 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. ഈ മാസം 20 മുതൽ 25 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്നു വിഷയങ്ങൾ സേ പരീക്ഷയിൽ എഴുതാം.
ഫലം ഈ വെബ്സൈറ്റുകൾ വഴി അറിയാം: http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in. 'സഫലം 2019', പിആർഡി ലൈവ് മൊബൈൽ ആപ്പുകൾ വഴിയും ഫലമറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ "Saphalam 2019" എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.
ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ, ടിഎച്ച്എസ്ഇ, ആർട്ട് ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം 8 ന് രാവിലെ 11 ന് പ്രസിദ്ധീകരിക്കും. www.dhsekerala.gov.in, www.keralaresults.nic.in എന്നീ സൈറ്റുകളിൽ ലഭിക്കും.