നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ കെട്ടിച്ചമച്ച കഥയെന്ന് ശ്രീനിവാസൻ
Mail This Article
കൊച്ചി ∙ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടൻ ദിലീപിനെ അനുകൂലിച്ച് നടൻ ശ്രീനിവാസൻ. പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്നത് അവിശ്വസനീയമാണ്. താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു. പുതിയ ചിത്രമായ ‘കുട്ടിമാമ’യുടെ പ്രചാരണാര്‍ഥം മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീനിവാസന്‍ നിലപാട് വ്യക്തമാക്കിയത്. അഭിമുഖം ചൊവ്വാഴ്ച വൈകിട്ട് ഏഴരയ്ക്ക് മനോരമ ന്യൂസില്‍ സംപ്രേഷണംചെയ്യും.
അസുഖബാധിതനായി ചികില്‍സകഴിഞ്ഞ് ഇതാദ്യമായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ ശ്രീനിവാസന്‍ ഡബ്ല്യുസിസിക്ക് (വിമൻ ഇൻ സിനിമാ കലക്ടീവ്) എതിരെയും തുറന്നവിമര്‍ശനം ഉന്നയിച്ചു. തുല്യവേതനമെന്ന ആവശ്യവും സിനിമാംഗത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ച വിമര്‍ശനങ്ങളെ ശ്രീനിവാസന്‍ തള്ളി.
ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിർണയിക്കുന്നത് താര–വിപണിമൂല്യമാണെന്നും ശ്രീനിവാസൻ പറഞ്ഞു. നയൻതാരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാർക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.