തപാൽ വോട്ടിൽ പൊലീസ് അസോസിയേഷൻ ഇടപെട്ടു; സമഗ്ര അന്വേഷണത്തിനു നിര്‍ദേശം
Mail This Article
തിരുവനന്തുപുരം∙ തപാൽ വോട്ടു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി നൽകിയ പ്രാഥമിക റിപ്പോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അംഗീകരിച്ചു. പൊലീസ് അസോസിയേഷന്റെ ഇടപെടൽ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വിശദമായ റിപ്പോർട്ട് മേയ് 15നകം നൽകാൻ ഡിജിപിക്ക് നിർദേശം നൽകി.
പൊലീസ് അസോസിയേഷനു പങ്കുണ്ടെന്നു പ്രഥമദൃഷ്ട്യ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ നൽകിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡിജിപി നൽകിയ സർക്കുലറിലെ നിർദേശം പാലിക്കുന്നതിൽ പൊലീസിന്റെ ജില്ലാ നോഡൽ ഓഫീസർമാർക്കു വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും.
പോസ്റ്റൽ ബാലറ്റ് സംബന്ധിച്ചു പരാമർശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവൺമെന്റ് സർവന്റ്‌സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തും.
English Summary: Detailed investigation on police postal vote complaints