ഭര്‍ത്താവിനെ രക്ഷിക്കാന്‍ യുവതി നേരിട്ടത് 3 മണിക്കൂര്‍ ക്രൂരപീഡനം, കൂട്ടമാനഭംഗം
Mail This Article
ജയ്പൂർ∙ ഏപ്രിൽ 26ന് രാജസ്ഥാനിലെ അൽവറിൽ യുവതി നേരിട്ടത് സാമ്യതകളില്ലാത്ത പീഡനം. അഞ്ചുപേർ ചേർന്ന് മൂന്നു മണിക്കൂറാണ് യുവതിയെ പീഡിപ്പിച്ചത്. തടയാൻ ശ്രമിച്ചപ്പോൾ മർദനവും. ഭർത്താവിനൊപ്പം ഷോപ്പിങ്ങിനായി പോകുമ്പോഴാണ് അഞ്ചുപേര്‍ ചേർന്നിവരെ മാനഭംഗപ്പെടുത്തിയത്.
യുവതിയും ഭർത്താവും ബൈക്കില്‍ പോകുന്നതിനിടെ പിന്നാലെയെത്തി അഞ്ചു പേർ ഇവരെ തടഞ്ഞുനിർത്തി. അൽവറിനടുത്ത് തനഗ്സിയിലാണ് സംഭവം. പീഡനത്തെ എതിർക്കാൻ യുവതി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവർ കുതറിമാറുന്നതിന് അനുസരിച്ച് യുവാക്കൾ ഭർത്താവിനെ മർദിച്ചു. തുടർന്ന് ഭർത്താവ് രക്ഷപെടട്ടേയെന്ന കണക്കുകൂട്ടലിൽ യുവതി വഴങ്ങുകയായിരുന്നു. മൂന്നു മണിക്കൂറോളമാണ് യുവതി ഇവരുടെ ക്രൂരപീഡനത്തിന് ഇരയായത്. പിന്നീട് ദമ്പതികളെ ഉള്‍പ്പെടുത്തി യുവാക്കൾ 11 വിഡിയോ എടുത്തിട്ടുണ്ടെന്നും ചോദിക്കുന്ന പണം നൽകണമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് ഭർതൃസഹോദരൻ പറയുന്നതിങ്ങനെ: ജയ്പൂരിലാണ് എന്റെ സഹോദരൻ ജോലി ചെയ്യുന്നത്. ഭാര്യ തനഗ്സിയിൽ മാതാപിതാക്കളോടൊപ്പമാണ് താമസം. ഏപ്രിൽ 26ന് ഇരുവരും ഷോപ്പിങ്ങിനു പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ആളൊഴിഞ്ഞ പാതയിലൂടെ പോകുമ്പോൾ ബൈക്കിലെത്തിയ അഞ്ചംഗസംഘം ഇവരെ തടഞ്ഞുനിർത്തി. ബൈക്കിൽനിന്ന് വലിച്ചിറക്കി റോഡിലൂടെ നിരക്കിയാണ് അവരെ കൊണ്ടുപോയത്.
പിന്നീട് ഇരുവരുടെയും വസ്ത്രങ്ങള്‍ നീക്കി വിഡിയോ എടുത്തു. എന്റെ സഹോദരനെയും ഭാര്യയേയും വടികളുപയോഗിച്ച് അടിക്കുകയും മർദിക്കുകയും ചെയ്തു. എതിർക്കാൻ ശ്രമിക്കുംതോറും മർദനവും കൂടുകയായിരുന്നു. തുടർന്ന് ഭർത്താവിനെ രക്ഷിക്കാൻ അവർ വഴങ്ങിക്കൊടുത്തു. മൂന്നു മണിക്കൂറോളമാണ് പീഡനം നീണ്ടുനിന്നത്. യുവാക്കൾ അവരിൽനിന്ന് 2000 രൂപ മോഷ്ടിക്കുകയും ചെയ്തു.
അതേസമയം, പിന്നീട് ഈ അഞ്ചുപേരും വിളിച്ച് 9000 രൂപ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധികരിക്കുമെന്നും ഭീഷണിപ്പെടുത്തി. മൂന്നു ദിവസങ്ങൾക്കുശേഷമാണ് നടന്ന കാര്യങ്ങളെക്കുറിച്ച് അവർക്കു തങ്ങളോട് പറയാൻ സാധിച്ചതെന്നും ഇരുവരും വല്ലാത്തൊരു മാനസികാവസ്ഥയിലാണെന്നും സഹോദരൻ പറയുന്നു.
English Summary: Alwar women gangraped, beaten up by five men for three hours