ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിന്റെ ചരിത്രത്തിൽ  കേട്ടുകേൾവി പോലുമില്ലാത്ത വിധം വ്യാപകമായ രീതിയിൽ വോട്ടർ പട്ടികയിൽ തിരിമറി നടത്തി തിരഞ്ഞെടുപ്പ്് അട്ടിമറിക്കാൻ സിപിഎം ഗൂഢാലോചന നടത്തിയതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ 10 ലക്ഷം യു‍ഡിഎഫ് വോട്ടെങ്കിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ തിരഞ്ഞുപിടിച്ചു നീക്കം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

2019 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയിലെ മൊത്തം വോട്ടര്‍മാര്‍- 2.61 കോടിയാണ്. 2016ലെ വോട്ടര്‍ പട്ടികയിലുള്ള 2.60 കോടി വോട്ടര്‍മാരില്‍ നിന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ കൂടിയത് 1.32 ലക്ഷം പേര്‍ മാത്രമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 2009 ലോക്‌സഭയില്‍ നിന്ന് 2011 ലെ നിയമസഭയില്‍ എത്തിയപ്പോള്‍ 12.88 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ടായിരുന്നു. 2011 ലെ നിയമസഭയില്‍ നിന്ന് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് 11.04 ലക്ഷം വര്‍ധനവുണ്ടായി. 2014ലെ ലോക്‌സഭയില്‍ നിന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ 17.5 ലക്ഷം പേരാണു കൂടിയതെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കന്നിവോട്ടര്‍മാരായി പുതുതായി ചേര്‍ക്കപ്പെട്ടത് (2018നുശേഷം മാത്രം ചേര്‍ക്കപ്പെട്ട ഇപ്പോള്‍ 18-19 വയസുള്ളവരെന്ന് പ്രത്യേകമായി തിരിച്ച്) ഇലക്ഷന്‍ കമ്മിഷന്‍ കണക്കില്‍ 5.5 ലക്ഷം വോട്ടര്‍മാരുണ്ട്. അതോടൊപ്പം   2016നും 2018നും ഇടയ്ക്ക്  18 വയസ് തികഞ്ഞവരായി മറ്റൊരു 5 ലക്ഷം പേരെങ്കിലും കൂടിയുണ്ട്. രണ്ടും കൂടിയാകുമ്പോള്‍ കന്നിവോട്ടര്‍മാര്‍ 10 ലക്ഷം വരും. ഇവരെക്കൂടി ചേര്‍ത്തിട്ടാണ് അന്തിമ ലിസ്റ്റില്‍ 2.61 കോടിയാകുന്നത്. 

77 താലൂക്കുകളിലുള്ള ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച ഉത്തരവാദിത്വമുള്ളത്. 77ല്‍ 74 പേരും ഇടതുപക്ഷ സംഘടനയുമായി  ബന്ധപ്പെട്ടവരാണ്. ഇവരോടൊപ്പമുള്ള ക്ലര്‍ക്കുമാരും ഇടതുസംഘടനാ പ്രവര്‍ത്തകരാണ്.  ഇവരെ ഉപയോഗിച്ചാണ് സിപിഎം വോട്ടര്‍ പട്ടികയില്‍ ഞെട്ടിപ്പിക്കുന്ന തിരിമറി നടത്തിയതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു.

ഒരാളെ വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്യണമെങ്കില്‍ പ്രസ്തുത വ്യക്തിക്ക് നോട്ടിസ് നല്‍കണം. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം നീക്കം ചെയ്ത 10 ലക്ഷത്തോളം വോട്ടര്‍മാര്‍ക്ക്  നോട്ടിസ് നല്‍കിയിട്ടില്ല. തികച്ചും നിയമവിരുദ്ധമായാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഇവരെ നീക്കം ചെയ്തതെന്ന് ഇതില്‍ നിന്നു വ്യക്തമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മരിച്ചവര്‍, വീടുപൂട്ടി കിടക്കുന്നവര്‍ തുടങ്ങിയവരെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ബിഎല്‍ഒ മാരെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടീസ് അയച്ചും ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തിയും മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ പാടുള്ളു. ഈ പ്രക്രിയകളൊന്നും ഇത്തവണ പാലിക്കപ്പെട്ടിട്ടില്ല. വ്യക്തമായ ഒത്തുകളിയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി വോട്ടവകാശം നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ മാതൃകപരമായ നിയമനടപടി സ്വീകരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 

അന്‍പതിനായിരത്തോളം വരുന്ന പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് ഡി.ജി.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കൂടുതല്‍ സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് മെയ് 15-ന് മുന്‍പ് നല്‍കാന്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ നല്‍കിയ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നു. അതീവ ഗുരുതരമായ ഈ തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് നടന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവരാനും ഇതില്‍ പ്രത്യക്ഷവും പരോക്ഷവും ആയി പങ്കുള്ള ഉദ്യോഗസ്ഥന്മാരെ കണ്ടെത്തുവാനും കഴിയുന്ന രീതിയില്‍ സമഗ്രമായ അന്വേഷണം നടത്തണം. പോസ്റ്റല്‍ ബാലറ്റുകള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നിര്‍ബന്ധപൂര്‍വ്വം വാങ്ങിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായ സാഹചര്യത്തില്‍ ആ ബാലറ്റ് പേപ്പറുകള്‍ റദ്ദാക്കി അവര്‍ക്ക് പുതിയ ബാലറ്റ് പേപ്പറുകള്‍ അടിയന്തരമായി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.. 

English summary: Deleted 10 lakh voters from electoral rolls: oommen chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com