ADVERTISEMENT

തിരുവനന്തപുരം∙ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂര വിളംബരത്തിനുമാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ സി.പി.സുധാകര പ്രസാദ്. തൃശൂര്‍ കലക്ടർ ടി.വി.അനുപമയ്ക്ക് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകി. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും നിർദേശമുണ്ട്. 

ജനങ്ങളെ അകലെ നിർത്തണം. ആനയ്ക്കു പ്രകോപനമുണ്ടാകാതെ നോക്കണം. ഭാവിയില്‍ ‌ഇതു കീഴ്‍വഴക്കമാക്കരുത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ സ്ഥലത്തുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ആന ഉടമയ്ക്കായിരിക്കും. ഇക്കാര്യം ഉടമയിൽനിന്ന് എഴുതി വാങ്ങണമെന്നും അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. ആനയ്ക്ക് ഇൻഷുറൻസ് നിർബന്ധമാണ്. നാട്ടാനപരിപാലനച്ചട്ടം പാലിക്കണമെന്നും എജി വ്യക്തമാക്കി.

തീരുമാനം ഇന്ന് രാത്രി 7ന് കലക്ടർ ടി.വി.അനുപമ അധ്യക്ഷയായിട്ടുള്ള പൂരം നിരീക്ഷണ സമിതിയുടെ യോഗത്തിലുണ്ടാകും. എഴുന്നള്ളിപ്പിന് ആനകളെ വിട്ടുകൊടുക്കുന്ന കാര്യം ആന ഉടമസ്ഥ ഫെഡറേഷൻ കലക്ടറുടെ യോഗത്തിനു ശേഷം തീരുമാനിക്കും. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ നിയമോപദേശം തേടാൻ‌ മന്ത്രിമാരും ആന ഉടമകളും തമ്മിലുള്ള ചർച്ചയിലാണു ധാരണയായത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കലക്ടർ അധ്യക്ഷയായ ജില്ലാതല നിരീക്ഷക സമിതിക്കു തീരുമാനമെടുക്കാൻ കഴിയുമോയെന്ന കാര്യത്തിലാണു നിയമോപദേശം തേടിയത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തലേന്ന് എഴുന്നള്ളിക്കാൻ അനുവദിക്കണമെന്ന ഹർജിയിൽ ഇടപെടില്ലെന്ന് വെള്ളിയാഴ്ച ഹൈക്കോടതി നിലപാടെടുത്തിരുന്നു. കോടതിയല്ല, പകരം വിദഗ്ധ സമിതിയാണ്  ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് ഹൈക്കോടതി നിലപാട്. ഹൈക്കോടതിക്ക് വിദഗ്ധ അഭിപ്രായം നൽകാനുള്ള സംവിധാനം ഇല്ല എ​ന്നു ചൂണ്ടിക്കാണിച്ചാണ് കോടതി തീരുമാനം അറിയിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിൽ പ്രതിഷേധിച്ച് തൃശൂർ പൂരത്തിന് ആനകളെ നൽകില്ലെന്ന നിലപാടിലാണ് ആന ഉടമകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com