ADVERTISEMENT

മുംബൈ ∙ ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ തുറന്നുപറച്ചിലുകളുമായി കൊടുങ്കാറ്റുയർത്തിയ #മീടൂവിനു ബദലായി പുരുഷൻമാരും. #മെൻടൂ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ക്യാംപെയ്നാണു വലിയ ചർച്ചകൾക്കു വഴിതുറന്നിരിക്കുന്നത്. 2017ൽ ഹോളിവുഡിൽനിന്നു തുടങ്ങിയ മീടൂ തരംഗം ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു; നിരവധി പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണു.

കേന്ദ്രമന്ത്രി ആയിരുന്ന എം.ജെ.അക്ബറിനു രാജിവയ്ക്കേണ്ടി വന്നത് ഉദാഹരണം. ക്യാംപെയ്ൻ മലയാള സിനിമയിലും ഏറെ ഒച്ചപ്പാടുകളുണ്ടാക്കി, തുറന്നുപറച്ചിലൂടെ പുരുഷനെയും കെണിയിലാക്കാവുന്ന നീക്കമെന്ന ആക്ഷേപവും ഉയർന്നു. പ്രശസ്ത ടിവി താരം കരൺ ഒബ്റോയിയെ പീഡനകേസിൽ അറസ്റ്റു ചെയ്തതിനെതിരെ കഴിഞ്ഞദിവസം നിരവധി പേർ രംഗത്തെത്തിയിരുന്നു. കെട്ടിച്ചമച്ച കേസാണെന്നു സഹോദരി അടക്കമുള്ളവർ ആരോപിച്ചു.

ഇതിന്റെ തുടർച്ചയായാണു ഹിന്ദി ടെലിവിഷൻ മേഖലയിലേക്കും പ്രചരിച്ചു തുടങ്ങിയ മെന്‍ടൂ പ്രസ്ഥാനം. പുരുഷനും തുല്യലിംഗനീതി ഉറപ്പാക്കണമെന്നാണ് ആവശ്യം. നാഷനൽ കമ്മിഷൻ ഫോർ വിമെൻ (എൻസിഡബ്ല്യു) എന്നതുപോലെ നാഷനൽ കമ്മിഷൻ ഫോർ മെൻ സ്ഥാപിക്കണമെന്നും മെൻടൂ പ്രവർത്തകർ ആവശ്യപ്പെടുന്നു.

പുരിഷ് ആയോഗ് സ്ഥാപക ബർക്ക ട്രെഹാൻ ആണ് ഈ ആവശ്യവുമായി രംഗത്തുള്ളത്. പുരുഷൻമാരുടെ 50 സംഘടനകളും ബർക്ക ട്രെഹാനൊപ്പുണ്ട്. റാഞ്ചി സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ അസോ. പ്രഫസർ ആനന്ദ് കുമാർ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ നാഷനൽ കമ്മിഷൻ ഫോർ വുമെൻ മാറ്റി ലിംഗസമത്വം ഉറപ്പാക്കുന്ന കമ്മിഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പുരുഷൻമാരുടെ അവകാശങ്ങൾക്കുവേണ്ടി മുംബൈയിൽ പ്രവർത്തിക്കുന്ന വാസ്തവ് ഫൗണ്ടേഷന്റെ സ്ഥാപകനായ അമിത് ദേശ്പാണ്ടെയും ഈ ആവശ്യവുമായി രംഗത്തുണ്ട്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പിന്നീടു പീഡനമായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പീഡന പരാതികളിൽ 74% പേർക്കും കുറ്റവിമോചനം ലഭിക്കുന്നുണ്ട്. എന്നാൽ അപ്പോഴേക്കും ആ മനുഷ്യന്റെ അന്തസ്സ് നഷ്ടപ്പെട്ടിരിക്കും.

ഇത്തരത്തിൽ നിരാലംബരായ നിരവധി പേർക്കു കൗൺസിലിങ് നൽകുന്നുണ്ട്. സ്ത്രീകൾ പുരുഷനെ ഉപദ്രവിക്കാറില്ലെന്നതു തോന്നൽ മാത്രമാണ്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതന്റെ വിവരങ്ങൾ വെളിപ്പെടുത്തരുത്. മീടൂ വിവാദങ്ങളിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary: #Mentoo men seek gender equality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com