ADVERTISEMENT

സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്കുനേർക്കുണ്ടായ അട്ടിമറി ശ്രമം മധ്യപൂർവേഷ്യയിലെ അനിശ്ചിതത്വങ്ങൾക്ക് ആക്കം കൂട്ടി. യുഎസ് – ഇറാൻ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എരിതീയിൽ എണ്ണയൊഴിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആരോപണത്തിന്റെ മുന ഇറാനുൾപ്പെടെ പലർക്കുനേരെ നീളുമ്പോഴും ഇക്കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ പുറത്തുവരുന്നില്ല. സ്ഥിതി അത്രമേൽ രൂക്ഷമായതിനാൽ മോസ്കോ സന്ദർശനത്തിനൊരുങ്ങിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ യാത്ര റദ്ദാക്കി. ഇറാനും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

പുറത്തുവന്ന വിവരങ്ങൾ ഇങ്ങനെ

പ്രാദേശിക സമയം ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് എണ്ണക്കപ്പലിനുനേർക്ക് ആക്രമണമുണ്ടായത്. ഗൾഫ് ഓഫ് ഒമാനിൽ യുഎഇയിലെ ഫുജൈറ എമിറേറ്റിന്റെ തീരത്തിനടുത്താണു സംഭവം. ഞായർ വൈകുന്നേരം ഇക്കാര്യം സ്ഥിരീകരിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവന നടത്തിയിരുന്നു.  4 വാണിജ്യ എണ്ണക്കപ്പലുകൾക്കുനേർക്ക് ‘അട്ടിമറി ശ്രമം’ ഉണ്ടായെന്നാണു മന്ത്രാലയം അറിയിച്ചത്. എന്നാൽ ആളപായമോ കടലിൽ രാസവസ്തുക്കൾ വീണതായോ റിപ്പോർട്ടുകളില്ലെന്നും അറിയിച്ചു.

തങ്ങളുടെ രണ്ട് എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം ഉണ്ടായതായി സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി തിങ്കൾ രാവിലെ റിപ്പോർട്ട് ചെയ്തു. യുഎഇ പറഞ്ഞ നാലു കപ്പലുകളിലെ രണ്ടെണ്ണമാണോ സൗദിയുടേതെന്നു വ്യക്തമല്ല. സൗദിയിലെ റാസ് തനൂര തുറമുഖത്തുനിന്നു ക്രൂഡ് ഓയിലുമായി യുഎസിലേക്കു പോയ എണ്ണക്കപ്പലാണ് ഇതിലൊന്ന്. ആളപായം ഉണ്ടായിട്ടില്ലെന്നും എണ്ണ കടലിൽ വീണിട്ടില്ലെന്നും സൗദിയും സ്ഥിരീകരിച്ചു. എന്നാൽ ഇരു കപ്പലുകൾക്കും കാര്യമായ തകരാർ പറ്റിയിട്ടുണ്ടെന്നു സ്ഥിരീകരിച്ചെങ്കിലും ഇവയുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണം നേരിട്ട കപ്പലുകളിലൊന്നിന്റെ പേര് അംജദ് ആണെന്ന സൂചനയുമുണ്ട്. എന്നാൽ സ്ഥിരീകരണമില്ല.

സ്വതന്ത്ര ടാങ്കർ ഉടമസ്ഥരുടെയും ഓപ്പറേറ്റർമാരുടെയും സംഘടനയായ ഇന്റർടാങ്കോയുടെ റിപ്പോർട്ട് അനുസരിച്ച് രണ്ട് കപ്പലുകൾക്കും വശങ്ങളിൽ തുളകൾ വീണിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ അവർ കണ്ടതായും റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ആരോപണങ്ങൾ ആർക്കുനേരെ?

സൗദി അറേബ്യയും യുഎഇയും ഇതുവരെ ഒരു സംഘടനയ്ക്കുനേരെയോ രാജ്യത്തിനുനേരെയോ ആരോപണമുന്നയിച്ചിട്ടില്ല. ലോകമെങ്ങും ഉപഭോക്താക്കൾക്ക് എണ്ണവിതരണം നടത്തുന്നതിന്റെ സുരക്ഷയെയും മാരിടൈം നാവിഗേഷന്റെ സ്വാതന്ത്ര്യം കുറച്ചുകാണിക്കാനുമാണ് ഈ നടപടി ഉപകരിക്കുകയെന്നു സൗദി ഊർജ മന്ത്രി ഖലീദ് അൽ ഫാലി വ്യക്തമാക്കി. മേഖലയെ അസ്ഥിരപ്പെടുത്താനുള്ള വിദേശ ഏജൻസികളുടെ നീക്കത്തിനെതിരെ ജാഗരൂകരായിരിക്കണമെന്ന് ഇറാൻ ഓർമപ്പെടുത്തുകയും ചെയ്തു.

അറബിക്കടലിനു തീരത്ത് ഗൾഫിലെ എണ്ണക്കയറ്റുമതി ഏറ്റവും കൂടുതൽ നടക്കുന്ന ഹോർമുസ് കടലിടുക്കിനു സമീപം സ്ഥിതി ചെയ്യുന്ന ഏക തുറമുഖമാണ് യുഎഇയുടെ ഫുജൈറ. യുഎസുമായുള്ള സൈനിക പ്രശ്നങ്ങൾ പരിധിവിട്ടാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണി ഇറാന്റെ ഭാഗത്തുനിന്നു പലതവണ ഉണ്ടായിട്ടുണ്ട്. എന്നാൽ ആക്രമണമുണ്ടായ സാഹചര്യത്തിൽ അതിന്റെ അനന്തരഫലം എങ്ങനെയാകുമെന്ന ആശങ്ക ഇറാനും പ്രകടപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ സുരക്ഷയെ ബാധിക്കുന്ന നടപടിക്കെതിരെ മുൻകരുതലെടുക്കണമെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇറാനും സഖ്യകക്ഷികളും മേഖലയിലെ വാണിജ്യ എണ്ണക്കപ്പലുകളെയും പ്രദേശത്തെ എണ്ണനിർമാണത്തെയും ലക്ഷ്യമിട്ടേക്കുമെന്നു വ്യാഴാഴ്ച യുഎസ് മുന്നറിയിപ്പു നൽകിയിരുന്നു.

സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ഒട്ടുമിക്ക എണ്ണകയറ്റുമതിയും ഹോർമുസ് കടലിടുക്കു വഴിയാണു നടക്കുന്നത്. ദിവസവും കുറഞ്ഞത് 15 മില്യൺ ബാരലാണ് ഇതുവഴി കടന്നുപോകുന്നത്.

English Summary: Oil tankers sabotaged, UAE, Saudi Arabia, Gulf, Iran, US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com