ജപ്തിയുമായി മുന്നോട്ടുപോകാമെന്ന് എഴുതി നൽകി; ലേഖയും വൈഷ്ണവിയും ഒപ്പിട്ടു
Mail This Article
തിരുവനന്തപുരം∙ ‘സാര്‍, ബാങ്കിന് അടയ്ക്കാനുള്ള തുക 14- ാം തീയതി 12.30ന് മുന്‍പായി അടച്ചു തീര്‍ക്കാം, അല്ലെങ്കില്‍ ജപ്തി നടപടികളുമായി ബാങ്കിന് മുന്നോട്ടുപോകാം ’ - ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയ അഭിഭാഷക കമ്മിഷനു മുന്നില്‍ ചന്ദ്രന് എഴുതി നല്കിയ കത്തിലെ വരികളാണിത്. ചന്ദ്രന്റെ ഭാര്യ ലേഖയും മകള്‍ വൈഷ്ണവിയും(19) ഇതിനു താഴെ ഒപ്പിട്ടിട്ടുണ്ട്. അയല്‍വാസികളായ രണ്ടുപേര്‍ സാക്ഷികളുമാണ്.
10-ാം തീയതി അഭിഭാഷക കമ്മിഷനും പൊലീസും വീട്ടിലെത്തിയപ്പോഴാണ് ചന്ദ്രന് പണം തിരിച്ചടയ്ക്കാമെന്ന് എഴുതി നല്‍കിയത്. എന്നാല്‍ വസ്തുവും വീടും വാങ്ങാന്‍ ആരും എത്താതായതോടെ പണം സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ ദുഖത്തിലായിരുന്നു കുടുംബം.
വീട് നഷ്ടപ്പെടുമെന്ന ആശങ്ക ലേഖ അയല്‍വാസികളോടു പങ്കുവച്ചിരുന്നു. ഇന്ന് ഉച്ചവരെ പണം സംഘടിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു കുടുംബം. 11 മണിക്ക് ബാങ്കില്‍നിന്നു വീട് ജപ്തി ചെയ്യുമെന്ന അറിയിപ്പ് വന്നു. തുടര്‍ന്നാണ് ലേഖയും മകളും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്.