ജപ്തി വേഗത്തില്‍; അമ്മയും മകളും മാനസിക പ്രയാസത്തിലായി: കുരുക്കി റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം∙ വീട് ജപ്തി ചെയ്യാനുള്ള കാനറാ ബാങ്കിന്റെ നടപടികള്‍ വേഗത്തിലായതാണ് നെയ്യാറ്റിൻകര മരായമുട്ടത്ത് പെണ്‍കുട്ടിയും അമ്മയും ആത്മഹത്യ ചെയ്യാന്‍കാരണമെന്ന് തിരുവനന്തപുരം എഡിഎമ്മിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്താകെ വായ്പകൾക്കു മൊറട്ടോറിയം നിലനില്‍ക്കുമ്പോള്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയത് അംഗീകരിക്കാനാകില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ കാനറാബാങ്ക് ജനറൽ മാനേജറെ അറിയിച്ചു.
മാരായമുട്ടത്തെ ചന്ദ്രനും കുടുംബവും എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സ്ഥലം എംഎല്‍എ ഇടപെട്ട് അല്‍പംകൂടി സാവകാശം ലഭിക്കാന്‍ ശ്രമം നടക്കുമ്പോഴാണ്, കാനറാ ബാങ്ക് കേസും ജപ്തി നടപടികളും വേഗത്തിലാക്കിയത്. അഭിഭാഷക കമ്മിഷൻ വീട്ടിലെത്തി നടപടികള്‍ വിശദീകരിച്ചതോടെയാണ് ചന്ദ്രന്റെ ഭാര്യ ലേഖയും മകള്‍ വൈഷ്ണവിയും കടുത്ത മാനസിക പ്രയാസത്തിലായത്–തിരുവനന്തപുരം എഡിഎം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
സംസ്ഥാനത്തു പൊതു വായ്പാ മൊറട്ടോറിയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരമ്മയും മകളും ജീവന്‍വെടിയുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തിച്ചതു ന്യായീകരണമില്ലാത്ത തെറ്റാണെന്ന് റവന്യൂമന്ത്രി കാനറാ ബാങ്ക് ജനറല്‍ മാനേജരെ അറിയിച്ചു. ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ഗൃഹനാഥനു നഷ്ടപരിഹാപരം നല്‍കാൻ ബാങ്ക് തയാറാകണമെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണു സംസ്ഥാന സര്‍ക്കാർ നയമെന്നും ഇതു ലംഘിച്ചതു ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
23ാം തീയതിക്കു ശേഷം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോഗം വിളിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ബാങ്കേഴ്സ് സമിതിയുടെ ലീഡ് ബാങ്കായ കാനറാ ബാങ്കുതന്നെ സാമൂഹിക പ്രതിബദ്ധതയും മനുഷ്യത്വവും ഇല്ലാതെ പ്രവര്‍ത്തിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അതൃപ്തിയിലാണ്.