ബംഗാളിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ; പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിപ്പിക്കണം
Mail This Article
ന്യൂഡൽഹി∙ ബംഗാളിലെ അവസാന ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം വെട്ടിക്കുറച്ചു തിരഞ്ഞെടുപ്പ് കമ്മിഷൻ. ചൊവ്വാഴ്ച വൈകിട്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ സംഘർഷം ഉണ്ടായതിനെ തുടർന്നാണു നടപടി. മേയ് 19ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിക്കുമെന്നു കമ്മിഷൻ അറിയിച്ചു. ഒരു ദിവസമാണ് പ്രചാരണ സമയത്തിൽനിന്നു കുറച്ചത്.
അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാത്രി പത്ത് മണിക്കുശേഷം പ്രചാരണം നടത്താൻ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. നോര്‍ത്ത്, സൗത്ത് കൊൽക്കത്ത, ഡയമണ്ട് ഹാർബർ, ജാദവ്പൂർ, മഥുരാപൂർ, ജയ്നഗർ, ബസിർഹത് തുടങ്ങി 9 സീറ്റുകളിലേക്കാണ് അവസാന ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ബംഗാളിലെ സംഘർഷത്തിനു പിന്നാലെ ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു പരാതി ഉന്നയിച്ചിരുന്നു.
അക്രമത്തിനു പിന്നിൽ ബിജെപിയാണെന്നു തൃണമൂലും തൃണമൂലാണെന്നു ബിജെപിയും പരസ്പരം ആരോപണവും ഉയർത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ ബംഗാളിൽ പക്ഷപാതപരമായാണു പെരുമാറുന്നതെന്നും ബംഗാളിലെ അക്രമങ്ങളിൽ നിശബ്ദത തുടരുകയാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആരോപണം ഉന്നയിച്ചിരുന്നു.
അക്രമത്തിൽ ബംഗാളി പണ്ഡിതൻ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ചിലർ തകർത്തു. ഇതിൽ പ്രതിഷേധിച്ച് ബംഗാളിലെ തൃണമൂൽ നേതാക്കൾ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റേതാക്കിയിട്ടുണ്ട്. ബിജെപി അക്രമികളുടെ നീക്കം വലിയ നാണക്കേടാണെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രതികരിച്ചു.
English Summary: Bengal Campaigning To End Tomorrow Due To Violence At Amit Shah Roadshow