ബംഗാളിൽ സർക്കാർ പിരിച്ചുവിടണം; ബിജെപിയുടെ രാജ്യവ്യാപക പ്രതിഷേധം
Mail This Article
ന്യൂഡൽഹി∙ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ റോഡ്ഷോയ്ക്കിടെ അക്രമമുണ്ടായതിനെത്തുടർന്നു ബിജെപി രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ബംഗാളിൽ കലാപമുണ്ടാക്കുന്നതിനു മമത ബാനർജിക്ക് മറുപടി ലഭിക്കുമെന്നു കേന്ദ്ര മന്ത്രി ഹർഷ വർധൻ പറഞ്ഞു. ബംഗാളിലെ സർക്കാർ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹി ജന്ദർ മന്ദറിൽ ചേർന്ന പ്രതിഷേധ യോഗത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
കൊൽക്കത്തയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുൻപിൽ പ്ലക്കാർഡുകളുമായി ബിജെപി വനിതാ പ്രവർത്തകർ തൃണമൂലിനെതിരെ മുദ്രാവാക്യം മുഴക്കി. മുൻകൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് അമിത് ഷായുടെ റാലി ആക്രമിച്ചതും ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതുമെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.
ബംഗാളിനെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ എന്ന ബാനറുകളുമായി ഭോപ്പാലിൽ പ്രതിഷേധ റാലി നടത്തി. മുബൈയിൽ വായമൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ബംഗാളിൽ പലയിടത്തും ബിജെപി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അക്രമസാധ്യത കണക്കിലെടുത്ത് നാളെ ബംഗാളിലെ പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
English summary: BJP workers hold countrywide protest