‘വസ്തു വില്‍ക്കുന്നത് ഭര്‍ത്താവിന്റെ അമ്മ തടഞ്ഞു; മകളെക്കുറിച്ച് അപവാദം പറഞ്ഞു’
Mail This Article
തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ജപ്‌തി ഭയന്ന് അമ്മയും മകളും മരിച്ച സംഭവത്തിൽ കുടുംബപ്രശ്‌നങ്ങളും. ഭർത്താവിനെയും ബന്ധുക്കളെയും പഴിച്ച് ആത്മഹത്യ ചെയ്‌ത ലേഖയുടെ കുറിപ്പ് കണ്ടെടുത്തു. ഭർത്താവിനെയും അമ്മയെയും അഭിഭാഷക കമ്മിഷനെയും കുറ്റപ്പെടുത്തിയുളള കുറിപ്പ് ആത്മഹത്യ ചെയ്‌ത മുറിയിൽ ഒട്ടിച്ച നിലയിലായിരുന്നു.
വസ്തു വിൽക്കുന്നതിനു ഭർത്താവിന്റെ അമ്മ തടസം നിന്നതായും തന്നെയും മകളെയും കുറിച്ചും അപവാദം പ്രചരിപ്പിച്ചതായി കുറിപ്പിൽ പറയുന്നു. ജപ്തിയുടെ ഘട്ടം എത്തിയപ്പോഴും ഭര്‍ത്താവ് ഒന്നും ചെയ്തില്ല.സംഭവത്തിൽ ലേഖയുടെ ഭർത്താവ് ചന്ദ്രനെയും ചന്ദ്രന്റെ അമ്മ കൃഷ്‌ണമ്മയെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ചന്ദ്രനിൽ നിന്നു പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും.
ജപ്‌തി നടപടികളിൽ അഭിഭാഷക കമ്മിഷൻ ശക്തമായ സമ്മർദ്ദം ചെലുത്തിയതായും കുറിപ്പിൽ പരാമർശമുണ്ട്. മേയ് 14 ന് പണം തിരിച്ചടയ്‌ക്കണമെന്ന് എഴുതി വാങ്ങിയതായും ഇടപാടിൽ കക്ഷിയല്ലാതിരുന്നിട്ടു കൂടി മകൾ വൈഷ്ണവിയെ കൊണ്ട് ഒപ്പിടുവിച്ചതായും കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. ബാങ്കില്‍ നിന്നുള്ള തുടര്‍ച്ചയായ ഭീഷണിയെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മാരായമുട്ടം മലയിക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖയും മകള്‍ ഡിഗ്രി വിദ്യാര്‍ഥിനി വൈഷ്ണവിയും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.
ബാങ്കില്‍ നിന്ന് രാവിലെ മുതല്‍ ഭീഷണി ഫോണ്‍ വിളികള്‍ വന്നിരുന്നെന്ന് ചന്ദ്രന്‍റെ മാതാവ് പറഞ്ഞിരുന്നു. വീട് വിറ്റ് പണം നല്‍കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ ലേഖയും വൈഷ്ണവിയും മുറിയില്‍ കയറി വാതിലടച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.