ബാധ്യത തീർക്കാൻ നിത്യവും പൂജ; വിഷു ബംബറും പൂജയ്ക്കു വച്ചു: മന്ത്രവാദിക്കായി തിരച്ചിൽ
Mail This Article
തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്‌ത ലേഖയുടെ വീടിനോടു ചേർന്നു മന്ത്രവാദം നടന്നതിന്റെ തെളിവുകൾ കണ്ടെത്തിയതോടെ മന്ത്രവാദം എന്ന ആരോപണം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി.ആത്മഹത്യാക്കുറിപ്പും ദുർമന്ത്രവാദം നടന്നുവെന്നതിലേക്കു വിരൽ ചൂണ്ടിയതോടെ മാനസിക പീഡനങ്ങള്‍ക്കു മന്ത്രവാദിക്കും പങ്കുണ്ടോയെന്നു കണ്ടത്താനാണു പൊലീസിന്റെ ശ്രമം. മന്ത്രവാദിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
ആത്മഹത്യാക്കുറിപ്പിലെ ആരോപണം എന്നതിനപ്പുറം മന്ത്രവാദം നടക്കാറുണ്ടെന്നത് അയല്‍ക്കാരും സമ്മതിക്കുന്നുണ്ട്. ലേഖയെയും വൈഷ്ണവിയേയും ഇത്തരം കാര്യങ്ങളിൽ പങ്കെടുക്കാൻ നിർബന്ധിച്ചോയെന്നും പൊലീസ് പരിശോധിക്കും.
മന്ത്രവാദി പറയുന്നത് കേട്ട് തന്നെ ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തിട്ടുണ്ടെന്നും സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവിന്‍റെ അമ്മ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണങ്ങളും പൊലീസ് അന്വേഷിക്കും. വസ്‌തുവിൽപ്പന ചന്ദ്രൻ തന്നെയാണോ മുടക്കിയിരുന്നത് എന്ന സാധ്യതയും പൊലീസ് പരിശോധിക്കും.
അമ്മ സമ്മതിക്കാത്തിനാലാണു താൻ വീട് വിൽക്കാൻ സമ്മതിക്കാതിരുന്നതെന്നും കടംവീട്ടുന്നതിനേക്കാള്‍ പൂജയിലായിരുന്നു വിശ്വാസമെന്നും ചന്ദ്രൻ മൊഴി നൽകിയിരുന്നു. എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണിക്കൂറെങ്കിലും പുരയിടത്തിലെ ആല്‍ത്തറയില്‍ പൂജ നടത്തുമെന്നുമാണു ചന്ദ്രന്റെ മൊഴി.
നിർമാണം പൂർത്തിയാകാത്ത വീടിനു പിന്നിലാണ് തെക്കേത് എന്നും ആൽത്തറയെന്നും അറിയപ്പെടുന്ന സ്ഥലം.ചെറിയ ചുറ്റുമതിൽ കൊണ്ട് കെട്ടിമറച്ച സ്ഥലത്ത് രണ്ട് ചെറിയ ശ്രീകോവിൽ പോലുള്ള സ്ഥലവും കാണാം. കഴിഞ്ഞ ദിവസം പൂജ നടന്ന ലക്ഷണങ്ങൾ ഇവിടെയുണ്ടെന്നു പൊലീസ് പറയുന്നു.
ആൽത്തറയ്ക്കു മുന്നിൽ പൂജകൾക്കു ശേഷം സമർപ്പിച്ച രണ്ട് ലോട്ടറി ടിക്കറ്റുകൾ കണ്ടെടുത്തിയിരുന്നു. ബുധനാഴ്ച നറുക്കെടുക്കാനിരുന്ന വിഷു ബംബറായിരുന്നു അത്. കൂടാതെ ഒരു പെട്ടിയിൽ സ്ത്രീയുടെയും പുരുഷന്റെയും പുതിയ വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു.
English Summary: Kerala woman and daughter blame family not bank loan for suicide