ഇന്ത്യൻ വിമാനങ്ങൾക്ക് മേയ് 30 വരെ പാക്കിസ്ഥാൻ വ്യോമപാത തുറന്നുകൊടുക്കില്ല
Mail This Article
ലഹോർ∙ മേയ് 30 വരെ ഇന്ത്യൻ വിമാനങ്ങൾക്കു വ്യോമപാത തുറന്നുകൊടുക്കേണ്ടതില്ലെന്നു പാക്കിസ്ഥാൻ. ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനുശേഷം മതി തീരുമാനമെന്ന നിലപാടാണ് പാക്ക് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷമേ വ്യോമപാത തുറക്കുകയുള്ളുവെന്ന് പാക്ക് ശാസ്ത്ര, സാങ്കേതിക മന്ത്രി ഫവാദ് ചൗധരി ഈയാഴ്ച ആദ്യം പറഞ്ഞിരുന്നു.
ഫെബ്രുവരി 26ന് ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രം തകർത്ത ഇന്ത്യൻ നടപടിക്കു പിന്നാലെയാണു പാക്കിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചത്. പിന്നീട് മാർച്ച് 27ന് ന്യൂഡൽഹി, ബാങ്കോക്ക്, ക്വാലലംപുർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഒഴിച്ച് ബാക്കിയുള്ളവയ്ക്കായി വ്യോമപാത തുറന്നിട്ടിരുന്നു.
ബുധനാഴ്ച ചേർന്ന പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങളുടെ യോഗത്തിലാണു തീരുമാനമുണ്ടായതെന്ന് പാക്ക് സർക്കാർ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ഇനി മേയ് 30നേ യോഗം ചേർന്ന് തീരുമാനം പരിശോധിക്കുകയുള്ളൂ.
English Summary: Pakistan's Airspace To Remain Shut For Indian Flights Till May 30