മോദിയെ തടയാൻ സോണിയ കളത്തിൽ; സർക്കാർ രൂപീകരിക്കാൻ നിർണായക നീക്കം
Mail This Article
ന്യൂഡൽഹി∙ തിരഞ്ഞടുപ്പ് ഫലം വരുന്ന മേയ് 23 നു സര്‍ക്കാര്‍ രൂപീകരണത്തിനു സാധ്യതയുണ്ടെങ്കില്‍ ആ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ കോൺഗ്രസിന്റെ നിർണായക നീക്കം. യുപിഎ ഘടകകക്ഷികള്‍ക്കു പുറമെ ടിആര്‍എസിനെയും വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും ബിജു ജനതാദളിനെയും ഒപ്പം നിര്‍ത്താൻ സോണിയ ഗാന്ധി ശ്രമം തുടങ്ങി. ബിജെപിയെ പിന്തുണയ്ക്കാൻ ഏറെ സാധ്യത കൽപ്പിക്കുന്ന നവീൻ പട്‌നായിക്കിനെ ഒപ്പം നിർത്താനുള്ള ചർച്ചകൾക്കു മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെ സോണിയ ചുമതലപ്പെടുത്തി.
2004 ൽ യുപിഎ രൂപീകരണത്തിൽ ഏറെ നിർണായകമായത് കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ ചടുല നീക്കങ്ങളായിരുന്നു. ഏത് സാഹചര്യത്തെയും സോണിയയുടെ പരിചയ സമ്പത്തിന്റെ ബലത്തിൽ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ടിആര്‍എസിനെയും വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് തുടങ്ങിയിരുന്നു.
ചന്ദ്രശേഖർ റാവുവിന്റെ മൂന്നാം മുന്നണി ശ്രമങ്ങൾ വിജയം കാണാത്തതും കോൺഗ്രസിനു വല്ലാതെ ആത്മവിശ്വാസം നൽകുന്നുണ്ട്. മൂന്നാം മുന്നണിക്കായി ചർച്ചകൾ നടത്തുന്ന ചന്ദ്രശേഖർ റാവുവിനെ കോൺഗ്രസ് മുന്നണിയുടെ ഭാഗമാകാൻ ഡിഎംകെ ക്ഷണിച്ചിട്ടുണ്ട്. ബംഗാളില്‍ മുഖ്യശത്രുവായതിനാല്‍ ബിജെപിക്കൊപ്പം കൂട്ടുചേരാന്‍ മമത തയാറാകില്ലെന്ന കണക്കുകൂട്ടലുമുണ്ട്. മേയ് 23നോ 24 നോ പ്രതിപക്ഷ പാര്‍ട്ടി യോഗം ചേരാനാണു കോണ്‍ഗ്രസ് നീക്കം. ഈ യോഗത്തില്‍ മൂന്നു പാര്‍ട്ടികളെയും പങ്കെടുപ്പിക്കാനാണു സോണിയ ഗാന്ധി തന്നെ മുന്‍കൈയ്യെടുക്കുന്നത്.
പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും മോദി വിരുദ്ധ, എൻഡിഎ വിരുദ്ധ പക്ഷത്തിനൊപ്പം നിലയുറപ്പിക്കുമെന്നു തന്നെയാണ് കോൺഗ്രസിന്റെ നിലപാട്. ഒരിക്കൽ കൂടി എൻഡിഎയും മോദിയും അധികാരത്തിൽ എത്തുന്നത് എന്തു വില കൊടുത്തും തടയുകയെന്നതു തന്നെയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
ഇത് ലക്ഷ്യമാക്കിയാണ് ഗുലാം നബി ആസാദിന്‍റെ പ്രസ്‌താവനയെന്നു നിരീക്ഷകർ വിലയിരുത്തുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കിടയിലും കോൺഗ്രസിന് വേണ്ടി ധാരണയുണ്ടായാൽ നേതൃത്വം പാർട്ടി ഏറ്റെടുക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു.
English Summary: Sonia Gandhi Takes Over Hosting Duties For May 23 Opposition Meet