യുപിയിൽ ചികിത്സക്കിടെ വായിൽ പൊട്ടിത്തെറി: നാൽപതുകാരി മരിച്ചു
Mail This Article
ആഗ്ര ∙ വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവതി ചികിത്സക്കിടെ വായിലുണ്ടായ പൊട്ടിത്തെറിയെത്തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ അലിഗഢിലെ ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഷീലാ ദേവി എന്ന നാല്പതുകാരിയാണ് മരിച്ചത്.
വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലെത്തിയ യുവതിക്ക് അടിയന്തര ചികിത്സ നൽകി. തുടർന്ന് വയറ്റിൽ നിന്ന് വിഷാംശം വലിച്ചെടുക്കുന്നതിനായി സക്‌ഷൻ ട്യൂബ് ഇറക്കി നടത്തിയ ചികിത്സാ നടപടിക്കിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
യുവതി കഴിച്ചത് ഫോസ്ഫൈൻ വാതകം പുറത്തുവിടുന്ന സെൽഫോസ് ഗുളിക (അലൂമിനിയം ഫോസ്ഫേറ്റ്) ആകാമെന്നും കുഴലിലെ ഓക്സിജനും ആമാശയസ്രവവുമായി സമ്പർക്കമുണ്ടായപ്പോൾ പൊട്ടിത്തെറിയുണ്ടായതാകുമെന്നുമാണ് പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ജെഎൻ മെഡിക്കൽ കോളജ് ചീഫ് മെഡിക്കൽ ഓഫിസർ എസ്.എസ്.സെയ്ദി അറിയിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ യഥാർഥ മരണകാരണം വെളിപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ചികിൽസാ മുറിയുടെ സിസിടിവി ഫൂട്ടേജും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചു.
English summary: Woman dies after explosion occurs in mouth while undergoing gastric lavage treatment